തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് ലക്ഷ്യമിട്ട് ഡിഎ കുടിശ്ശിക കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നീക്കം. ഡിഎ കുടിശ്ശിക കാശായിട്ട് നല്കാന് ഏപ്രില്‍ നാലിന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മരവിപ്പിച്ചു. ജീവനക്കാര്‍ പ്രതിഷേധിച്ചതോടെ അടുത്ത മാസത്തെ ശമ്പളത്തോടെ നല്‍കുമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. എന്നാല്‍, കൈയില്‍ കാശില്ലാത്തതാണ് ഡിഎ നല്‍കാത്തതിനു പിന്നില്‍. ജീവനക്കാരുടെ പോസ്റ്റല്‍ വോട്ട് നടക്കുന്നതിനാലാണ് ഉത്തരവ് തിരുത്തി കേന്ദ്രത്തെ പഴിചാരാനുള്ള സര്‍ക്കാരിന്റെയും ഇടത് സംഘടനകളുടെയും ഇപ്പോഴത്തെ നീക്കം.
സംസ്ഥാനത്തിന് നാലു മാസത്തെ ഗഡുക്കളായാണ് വായ്പയെടുക്കാന്‍ കേന്ദ്രം അനുവാദം നല്‍കുക. സാമ്പത്തിക വര്‍ഷാരംഭത്തില്‍ 8000 കോടി രൂപ വായ്പയെടുക്കാന്‍ അനുവാദമുണ്ട്. ഈ വായ്പ വാങ്ങി എല്ലാ കുടിശ്ശികകളും തീര്‍ക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പായതിനാല്‍ വായ്പ ഒരുമിച്ച് എടുക്കുന്നതിന് തടസ്സം നേരിട്ടു. സംസ്ഥാന ഖജനാവ് കാലിയായതിനാല്‍ സാമ്പത്തിക നിലയും താളംതെറ്റി.
2019-20ലെ ബജറ്റ് പ്രസംഗത്തിലാണ് ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ഡിഎ വര്‍ധനയുടെ രണ്ട് ഗഡുക്കള്‍ അനുവദിക്കുമെന്നും അത് പണമായി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി ഡിഎ വര്‍ധന പ്രാബല്യത്തില്‍ വരുമ്പോള്‍ കുടിശിക പിഎഫില്‍ ലയിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ജീവനക്കാരുടെ വോട്ട് ലക്ഷ്യമിട്ട് ഏപ്രില്‍ മാസത്തില്‍ പണമായി നല്‍കാനായിരുന്നു നീക്കം. ഏപ്രില്‍ നാലിലെ ഉത്തരവ് മരവിപ്പിച്ചതോടെ പോസ്റ്റല്‍ വോട്ടുകള്‍ നടക്കുന്ന വിവരം ഇടത് സംഘടനകള്‍ ധനമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടനെ നിലപാട് തിരുത്തി ഡിഎ അടുത്ത മാസം നല്‍കുമെന്നും കേന്ദ്രത്തിന്റെ തലയില്‍ കുറ്റം കെട്ടിവയ്ക്കാനും നീക്കം തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019 ജനുവരി വരെയുള്ള ക്ഷാമബത്ത പണമായി ഇതിനകം നല്കികഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: