കൊട്ടാരക്കര: കാറ്റിലും മഴയിലും കലയപുരം അന്തമണില്‍ ഇഷ്ടികച്ചൂള തകര്‍ന്ന് മരംവെട്ട് തൊഴിലാളി മരിച്ചു. ചൂള ഉടമ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്ക്.
മണ്ണടി ദാറുല്‍സലാമില്‍ മുഹമ്മദ് ബിലാല്‍ (ഷിനു -26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വയല പള്ളിയുടെ കിഴക്കതില്‍ പ്രസന്നന് (36), ചൂളയുടമ അന്തമണ്‍ ചെറുമണ്ണഴികത്തുവീട്ടില് രാധാകൃഷ്ണപിള്ള (52), ചൂളയിലെ തൊഴിലാളി പശ്ചിമബംഗാള്‍ സ്വദേശി ബിപ്ലബ് (20) എന്നിവര്‍ക്കാണ് പരിക്ക്. ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
തിങ്കളാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം. ചൂളയ്ക്ക് സമീപമുള്ള റബ്ബര്‍തോട്ടത്തില്‍ മരം വെട്ടാനെത്തിയതായിരുന്നു ഷിനുവും പ്രസന്നനും. ശക്തമായ കാറ്റും മഴയും ഉണ്ടായപ്പോള്‍ നനയാതിരിക്കാന്‍ ചൂളയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവര്‍ ചൂളയില്‍ കയറിയ വിവരം മറുഭാഗത്തു നില്‍ക്കുകയായിരുന്നു ചൂളയുടമയും തൊഴിലാളികളും അറിഞ്ഞില്ല. മഴയില്‍ മേല്‍ക്കൂര തകര്‍ന്നു ചൂളയുടെ ഒരുഭാഗത്തെ ഇഷ്ടിക താഴ്ക്കു പതിച്ചതിനടിയില്പ്പെട്ടാണ് ഷിനു മരിച്ചത്. ചൂള തകരാന്‍ തുടങ്ങിയ ഉടന്‍ തന്നെ മറ്റുള്ളവര്‍ പുറത്തേക്കു രക്ഷപ്പെട്ടു.
ഇഷ്ടികകള്ക്കടിയില്പെട്ട ഷിനുവിനെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. അമ്മ: ഷീബ. സഹോദരി: മിനി. കൊട്ടാരക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: