സ്വതന്ത്ര ഭാരതത്തിലെ ആദ്യ ലോക്സഭാ വോട്ടറാണ് ഹിമാചല്‍പ്രദേശിലെ കിനൗര്‍ ജില്ലയിലെ കല്പാ ഗ്രാമത്തിലെ ശ്യാം ചരണ്‍ നേഗി. റിട്ടയേര്‍ഡ് സ്കൂള്‍ അധ്യാപകന്. വയസ്സ് 102. ഇത്തവണയും ബൂത്തില്‍ നേഗി ഉണ്ടാവും. ജീവിതത്തിലെ 17-ാം വോട്ടു രേഖപ്പെടുത്താന്‍. ആദ്യ തെരഞ്ഞെടുപ്പിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും തെളിഞ്ഞ ചിത്രമായി മുന്നിലുണ്ട്. ഓര്‍മയ്ക്കും നല്ല തെളിച്ചം. ശ്യാം ചരണ്‍ തന്റെ ഗ്രാമ വസതിയില്‍ നിന്നു ഫോണില്‍ സംസാരിച്ചു.
‘എന്റെ നേതാവിനെ ആദ്യമായി തെരഞ്ഞെടുക്കുന്നു എന്ന സന്തോഷത്തിലാണ് ഞാന്‍ 34-ാം വയസില്‍ വോട്ട് രേഖപ്പെടുത്തിയത്.’
സ്വതന്ത്ര ഭാരതത്തിലെ ആദ്യ വോട്ടെടുപ്പായിരുന്നു അത്. ശ്യാം ചരണ്‍ ആദ്യത്തെ സമ്മതിദായകനും. 1952 ഫെബ്രുവരിയിലായിരുന്നു രാജ്യത്തെ ആദ്യ ലോക്സഭാ ഇലക്ഷന്. അതിശൈത്യവും മഞ്ഞിടിച്ചിലും മുന്നില്‍ കണ്ട് ഹിമാചലിലെ ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പ് ആറുമാസം നേരത്തെയാക്കി. 1951 ഒക്ടോബര്‍ 25ന് നടന്ന തെരഞ്ഞെടുപ്പില്‍ കല്പാ ഗ്രാമത്തിലെ പോളിങ് ബൂത്ത് ഉദ്യോഗസ്ഥനായിരുന്നു ശ്യാംചരണ്‍. രാവിലെ തന്നെ അദ്ദേഹം ആ ബൂത്തിലെ ആദ്യ വോട്ട് ചെയ്തു. അത് ചരിത്രത്തിന്റെ ഭാഗമായി. രാജ്യത്ത് ആദ്യമായി വോട്ട് ചെയ്ത ജനവിഭാഗമെന്ന ബഹുമതി കിനാറുകള്‍ എന്നറിയപ്പെടുന്ന ഗോത്രവര്‍ക്കാര്‍ക്കും സ്വന്തമായി. മാണ്ഡി-മഹാസു എന്ന ഇരട്ട പാര്‍ലമെന്റ് മണ്ഡലത്തിലായിരുന്നു അന്ന് കല്പ.
1951 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചു. കൊടിയുടെ നിറമോ പാര്‍ട്ടി ചിഹ്നമോ നോക്കി വോട്ടു ചെയ്യുന്നവരല്ല ഹിമാചലുകാര്‍. ശ്യാം ചരണും അക്കൂട്ടത്തില്‍പ്പെടും. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ആരോഗ്യവാനാണ് ഈ പ്രായത്തിലും. രാഷ്ട്രീയ വിഷയങ്ങള്‍ സജീവമായി സംസാരിക്കും. ആകാശവാണിയിലെ വാര്‍ത്താ സമയങ്ങളില്‍ റേഡിയോ കൈയിലുണ്ടാകും. ഭാരതത്തിലെ പുതു രാഷ്ട്രീയ ചലനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കും.
ഭരണാധികാരികളില്‍ ഏറെയിഷ്ടം വാജ്പേയിയെയാണ്. രാജ്യതന്ത്രജ്ഞന്. പക്വതയുള്ള, സൗമ്യനായ ഭരണാധികാരി. മോദി ഭരണത്തിലും ആകൃഷ്ടനാണ് നേഗി. നരേന്ദ്ര മോദിയുടെ നിരന്തര വിദേശ സന്ദര്‍ശനത്തെ പലരും വിമര്‍ശിക്കുമ്പോള്‍ അതിന്റെ അനന്തസാധ്യതയെ കണ്ടറിഞ്ഞ് വിലയിരുത്തുകയാണ് അദ്ദേഹം.
‘ഭരിക്കാനറിയാവുന്ന പ്രധാനമന്ത്രിയാണ് ഇന്നു രാജ്യത്തെ നയിക്കുന്നത്. അദ്ദേഹം ഭരണം തുടങ്ങുമ്പോഴുള്ള അവസ്ഥയില്‍ നിന്ന് രാജ്യത്തിന് ഒട്ടേറെ മാറ്റങ്ങള്‍ വന്നു. ലോകത്തിലെ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ന് ഇന്ത്യ’.
രാഷ്ട്രീയ നേതാക്കളോടും ഇപ്പോഴത്തെ രീതികളോടും ശ്യാംചരണിന്
അത്ര മതിപ്പില്ല.
‘ആദ്യകാലത്തെ തെരഞ്ഞെടുപ്പുകളില്‍ രാഷ്ടീയ കക്ഷിയായി കോണ്‍ഗ്രസ് മാത്രമാണുണ്ടായിരുന്നത്. കോണ്‍ഗ്രസുകാരാണ് ബ്രിട്ടീഷുകാരെ ഓടിച്ചതെന്നും അതിനാല്‍ തുടര്‍ഭരണം അവര്‍ക്ക് അവകാശപ്പെട്ടതാണെന്നുമായിരുന്നു അന്നത്തെ ചിന്ത. 77ല്‍ ജനതാ പാര്‍ട്ടി രംഗത്ത് വന്നു. അന്നു മുതലാണ് വീടുകയറി വോട്ട് ചോദിക്കുന്ന രീതി വന്നത്. ഹിമാചലുകാര്‍ ഒന്നാകെ ജനതാപാര്‍ട്ടിയെ നെഞ്ചിലേറ്റി. ഇപ്പോള്‍ തെരഞ്ഞെടുപ്പുകള്‍ പണമുള്ളവരുടെ കൈയില്‍ ഒതുങ്ങുന്നു. വോട്ടര്‍മാര്‍ക്ക് രഹസ്യമായി പണം കൊടുത്ത് വോട്ടുകള്‍ സ്വന്തമാക്കുന്നു. ഒരു രൂപ കിട്ടിയാല്‍ 19 പൈസ മാത്രം ജനങ്ങള്‍ക്ക്, ബാക്കിയുള്ളവ സ്വയം തിന്നുതീര്‍ക്കുന്നവരാണ് ഇപ്പോഴത്തെ ജനനായകന്മാര്’
പുതു തലമുറയോടും നേഗിക്കു പറയാനുണ്ട് ചിലത്.’ആദ്യ സമ്മതിദാനാവകാശം മുതല്‍ വിനിയോഗിക്കണം, ജീവിതാവസാനം വരെ ഭരണത്തെ വിലയിരുത്തി വോട്ട് ചെയ്യണം’.
2010ലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ശ്യാം ചരണിനെ രാജ്യത്തെ ഏറ്റവും പ്രായമുള്ള വോട്ടറായി പ്രഖ്യാപിച്ചത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ആഘോഷമായാണ് ശ്യാം ചരണിനെ നാട്ടുകാര്‍ ബൂത്തിലേത്തിച്ചത്. ഇത്തവണയും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേകം സൗകര്യമൊരുക്കും.
നാല് മക്കളായിരുന്നു. ഒരാള്‍ മരിച്ചു. ഇളയ മകനും കുടുംബത്തിനുമൊപ്പമാണ് താമസം. മക്കളെല്ലാവരും അടുത്ത ഗ്രാമങ്ങളില്‍ തന്നെയുണ്ട്. അവരും എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താറുണ്ട്. അക്കാര്യത്തില്‍ മാത്രം ശ്യാംചരണിന് നിര്‍ബന്ധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: