കണ്ണൂര്‍ പിലാത്തറ എ.യു.പി. സ്കൂളിലെ ബൂത്തില്‍ ആറുപേര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു! ഇതേത്തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് തേടി. സി.പി.എം. നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമാണ് കള്ളവോട്ട് ചെയ്തതെന്ന് വാര്‍ത്ത വ്യക്തമാക്കുന്നു. ലജ്ജാകരം.
ചിലതുകുറിക്കട്ടെ, കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന ഏതു തിരഞ്ഞെടുപ്പിലും കള്ളവോട്ട് ആരോപണം ഉയരാറുണ്ട്. കോടതിമുമ്പാകെയെത്തിയ നിരവധി സംഭവങ്ങളുമുണ്ട്. ഏറ്റവും കൂടിയ വോട്ടിങ് ശതമാനം നടന്ന ജില്ലയെന്ന ഖ്യാതിയെ കള്ളവോട്ട് സംഭവം നാണം കെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷ ന് ശക്തമായ നടപടികള്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ എടുക്കണം. കണ്ണൂര്‍ ജില്ലയെ കള്ളവോട്ട് നാണക്കേടില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ട്. മറ്റു ജില്ലക്കാരുടെ മുമ്പില്‍ കണ്ണൂര്‍ ജില്ലയിലെ ബഹുഭൂരിപക്ഷം പ്രബുദ്ധരായ വോട്ടര്‍മാരും നാണം കെടുകയാണ്.
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കരുത്
സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചല്ലോ. ജീവനക്കാരില്‍ നല്ലൊരു പങ്കും ഇതിനകം തന്നെ പലതരം ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ന്നു കഴിഞ്ഞവരാണ്. അനേക വര്‍ഷം മുന്നേ ചേര്‍ന്നതിനാല്‍ അതിന്റെ ആനുകൂല്യങ്ങളും ലഭിച്ചു വരുന്നു. കൂടാതെ നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിലും വലിയ പരിരക്ഷ ലഭിക്കാന്‍ ചേര്‍ന്നവരും ഉണ്ട്. ഇവര്‍ വീണ്ടും പ്രതിമാസം 250 രൂപ വീതം ഇതേ ആവശ്യത്തിനായി അടക്കേണ്ടി വരുന്നത് ജീവനക്കാര്‍ക്ക് അധിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. അതിനാല്‍ നിലവില്‍ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ന്നിരിക്കുന്നവരെ ഇതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കുകയാണ് വേണ്ടത്.
സജി രാജ്, ചെറുതുരുത്തി
ക്രൂരത അരുതേ…..
സംസ്ഥാനത്ത് കുട്ടികളോടുള്ള ക്രൂരത വര്‍ധിക്കുന്നത് ഞെട്ടിപ്പിക്കുന്നു! ചേര്‍ത്തലയില്‍ ഒരമ്മ തന്റെ പതിനഞ്ചുമാസം പ്രായമായ മകളെ ശ്വാസം മുട്ടിച്ചുകൊന്ന പത്രവാര്‍ത്ത വായിച്ചു! ദു:ഖകരം. തൊടുപുഴ സംഭവത്തിന്റെ ആഘാതത്തില്‍നിന്നു കേരളസമൂഹം ഇനിയും മോചിതരായിട്ടില്ല. കേരളത്തിലെ ന്യൂജെന്‍ കുടുംബബന്ധങ്ങള്‍ക്കും ഭാര്യാഭര്‍തൃബന്ധത്തിനും എന്തുപറ്റി? ഇത്രമാത്രം പൈശാചികമാവാന്‍ എങ്ങനെ കഴിയുന്നു? കലഹമുള്ള കുടുംബങ്ങളിലെ ദമ്പതിമാര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. പരസ്പരവിശ്വാസം തകര്‍ക്കുന്ന വില്ലനെ കണ്ടെത്തണം. ദമ്പതിമാരുടെ കലഹം കുട്ടികളുടെ ജീവനെടുക്കാനിടയാകരുത്.
ശ്രീകുമാര്‍, മട്ടന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: