സൂറത്ത്: വിവാദ ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായിക്ക് ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ. ഭക്തയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് സൂറത്ത് കോടതി നാരായണ്‍ സായിയെ ശിക്ഷിച്ചത്.
തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ബലാത്സംഗം, പ്രകൃതിവിരുദ്ധ കുറ്റങ്ങള്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് നാരായണ്‍ സായിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡ്രൈവര്‍ രാജ്കുമാര്, സഹായികളായ ഗംഗ, യമുന, പവന് എന്നീ കൂട്ടുപ്രതികള്‍ക്ക് 10 വര്‍ഷം തടവും 5000 രൂപ പിഴയും കോടതി വിധിച്ചു.
സായിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭക്തയെ നിര്‍ബന്ധിക്കുകയും തടവിലാക്കുകയും മര്‍ദിക്കുകയും ചെയ്തതിനാണ് സഹായികളായ ഗംഗയെയും യമുനയെയും ശിക്ഷിച്ചത്. 1100 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് സായിക്കെതിരെ ഫയല്‍ ചെയ്തത്.
രാജസ്ഥാനി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആസാറാം ബാപ്പു അറസ്റ്റിലായതിന് പിന്നാലെ സൂറത്തിലെ രണ്ട് സഹോദരിമാര്‍ ബാപ്പുവിനും മകനുമെതിരെ ലൈംഗികചൂഷണ പരാതി നല്‍കിയിരുന്നു. 1997നും 2006നുമിടയില്‍ അഹമ്മദാബാദ് ആശ്രമത്തില്‍ കഴിയവെ ആസാറാം ബാപ്പു തന്നെ പീഡിപ്പിച്ചു എന്നാണ് മൂത്ത സഹോദരിയുടെ പരാതി. 2002നും 2005നും ഇടയില്‍ മകന് നാരായണ്‍ സായ് ജഹാങ്കിര്പുരയിലെ ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ഇളയ സഹോദരിയും പരാതി നല്കി. 2013ല്‍ ദല്‍ഹി-ഹരിയാനാ അതിര്‍ത്തിയില്‍ നിന്നാണ് നാരായണ്‍ സായ് പോലീസിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: