ഹൈദരാബാദ്: ഐപിഎല്ലില്‍ കിങസ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് നിര്‍ണായകമായത് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ബാറ്റിങ്ങ് മികവ്. സീസണിലെ അവസാന മത്സരത്തില്‍ 56 പന്തില്‍ രണ്ട് സിക്സും ഏഴു ഫോറും അടക്കം 81 റണ്‍സ് നേടിയ വാര്‍ണര്‍ ടീമിന് സമ്മാനിച്ചത് 45 റണ്‍സിന്റെ മികച്ച വിജയം. ഇതോടെ പോയിന്റ് പട്ടികയില്‍ പന്ത്രണ്ട് മത്സരങ്ങളില്‍നിന്ന് പന്ത്രണ്ട് പോയിന്റോടെ പ്ലേ ഓഫ് സാധ്യത ഹൈദരാബാദ് നിലനിര്‍ത്തി.
ടോസ് നഷ്ടപപെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ചുറി മികവില്‍ ഇരുപതോവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് നേടി. വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, മുഹമ്മദ് നബി, എന്നിവര്‍ വാര്‍ണര്‍ക്ക് മികച്ച പിന്തുണ നല്‍കിയതോടെയാണ് സ്കോര്‍ ഇരുന്നൂറ് കടന്നത്. ലീഗിലാദ്യമായി ഓപ്പണിങിനിറങ്ങിയ സാഹ പതിമൂന്ന് പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും അടക്കം 28 റണ്‍സ് നേടി. പാണ്ഡെ 25 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും സഹിതം 36 റണ്‍സ് എടുത്തു. ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി പത്ത് പന്തില്‍ രണ്ട് സിക്സോടെ 20 റണ്‍സ് നേടി. നായകന് കെയ്ന്‍ വില്യംസണ് പതിനാല് റണ്‍സിന് പുറത്തായി. പഞ്ചാബിനായി നായകന് രവിചന്ദ്ര അശ്വിന്, മുഹമ്മദ് ഷാമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
213 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പഞ്ചാബിന് തുടക്കത്തിലെ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയിലിനെ (നാല്) നഷ്ടമായി. ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ അര്‍ധസെഞ്ചുറിയാണ് ടീമിനെ മുന്നോട്ടു നയിച്ചത്. രാഹുല്‍ 56 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും അടക്കം 79 റണ്‍സ് നേടി. മധ്യനിരയില്‍ മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പൂരന് എന്നിവര്‍ക്ക് തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അഗര്‍വാള്‍ പതിനെട്ട് പന്തില്‍ ഒരു സിക്സും രണ്ട് ഫോറും അടക്കം 27 റണ്‍സ് നേടി. പൂരന് പത്തു പന്തില്‍ രണ്ട് വീതം സിക്സും ഫോറും ഉള്‍പ്പെടെ 21 റണ്‍സ് നേടി.
ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ പതിനൊന്ന് റണ്‍സിന് പുറത്തായി. അശ്വിന് നേരിട്ട ആദ്യ പന്തില്‍ റഷീദ് ഖാനു മുന്നില്‍ കീഴടങ്ങി. ഇതോടെ പഞ്ചാബ് സ്കോര്‍ ഇരുപതോവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ ഒതുങ്ങി.
ഹൈദരാബാദിനായി ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദ്, റഷീദ് ഖാന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: