ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ പൗരത്വം സംബന്ധിച്ച ആരോപണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു. പൗരത്വം ഏതാണെന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്കാന് ആവശ്യപ്പെട്ട് മന്ത്രാലയം രാഹുലിന് നോട്ടീസ് അയച്ചു. ബിജെപി എംപിയും നിയമജ്ഞനുമായ ഡോ. സുബ്രഹ്മണ്യന് സ്വാമി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നടപടി. രാഹുലിന് ബ്രിട്ടീഷ് പൗരത്വമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ഡോ. സ്വാമി ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടിരുന്നു.
ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത രാഹുലിന്റെ ഒരു കമ്പനിയുടെ വാര്‍ഷിക ആദായനികുതി റിട്ടേണില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് കാണിച്ചിരിക്കുന്നതെന്നും കത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പൗരത്വം സംബന്ധിച്ച ആശയക്കുഴപ്പം തീര്‍ക്കണം, കേന്ദ്രം ആവശ്യപ്പെട്ടു.2003-ല്‍ ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനി ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാഹുലാണ് അതിന്റെ ഒരു ഡയറക്ടര്‍. ഈ കമ്പനി 2005ല്‍ നല്കിയ വാര്‍ഷിക റിട്ടേണിലാണ് രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. പൗരത്വ വിഷയത്തില്‍ രാഹുലിന് നോട്ടീസ് നല്‍കിയത് സാധാരണയുള്ള നടപടിക്രമമാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഒരു എംപി ഏതെങ്കിലും മന്ത്രാലയത്തിന് കത്തു നല്കിയാല് സ്വാഭാവികമായും അന്വേഷണം നടത്തും, അദ്ദേഹം പറഞ്ഞു.
നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. രാഹുല്‍ ഇന്ത്യയിലാണ് ജനിച്ചതെന്നും ഇക്കാര്യം ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അറിയാമെന്നുമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: