കളമശ്ശേരി: ഏലൂര്‍ നഗരസഭയുടെ ചില മേഖലകള്‍ തീരദേശ പരിപാലന നിയമത്തിന് കീഴിലാക്കുന്ന തീരദേശ പരിപാലന അതോറിറ്റിയുടെ പുതിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഏലൂര്‍ നഗരസഭ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഏലൂര്‍ പോലെയുള്ള, 60 ശതമാനംപ്രദേശങ്ങളും വ്യവസായങ്ങളുള്ള നഗരസഭയില്‍ ജനങ്ങളുടെ പാര്പ്പിടാവശ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും, കടലോ, കായലോ തീരപ്രദേശമായി നഗരസഭയുടെ ഭാഗമൊന്നും വരുന്നില്ല എന്നതു കൊണ്ടും നഗരസഭയെ തീരദേശ പരിപാലന നിയമത്തില്‍ കീഴില്‍ കൊണ്ടു വരാതിരിക്കാന്‍ വേണ്ട നടപടികള്‍ നഗരസഭ സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച വിവരങ്ങള്‍ തീരദേശ പരിപാലന അതോറിറ്റിയെ നഗരസഭ അറിയിച്ചിരുന്നു. എന്നാല്‍ അന്തിമ വിജ്ഞാപനം വന്നപ്പോള്‍ ഇതുവരെ സിആര്‍ഇസഡിന്റെ ഒരു പട്ടികയിലും ഉള്‍പ്പെടാതിരുന്ന നഗരസഭയെ രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് യോഗത്തില്‍ വൈസ് ചെയര്മാന് അറിയിച്ചു.
ഇതു മൂലം നഗരസഭയിലെ 29, 31,ആറ്,ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകളില്‍ നിര്‍മാണങ്ങള്‍ക്ക് പെരിയാറില്‍ നിന്ന് ദൂരപരിധിയില്‍ 100 മീറ്റര്‍ നിയന്ത്രണം വരും.നിര്‍മാണാനുമതിക്കായി നിര്‍മാണത്തിന്റെ സ്വഭാവം അനുസരിച്ച് തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാ, സംസ്ഥാന സമിതികളുടെ അംഗീകാരം ആവശ്യമായി വരും.
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മേഖലകളില്നിയമം ബാധകമാക്കുന്നതോടെ ജനങ്ങളുടെ പാര്പ്പിടാവശ്യ സംബന്ധമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ വലിയ പ്രതിസന്നിയിലാകും. പൊതു വികാരം മുന്നില്‍ കണ്ട് ഇത്തരം കാര്യങ്ങള്‍ തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കാനും ,ഏലൂര്‍ നഗരസഭയെ പൂര്‍ണമായും തീരദേശ പരിപാലന നിയമത്തില്‍ നിന്നൊഴിവാക്കുന്നതിനുമായി അതോറിറ്റിയെ സമീപിക്കാനും നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചെയര്‍പേഴ്സണ്‍ സി.പി. ഉഷ അധ്യക്ഷയായി. വൈസ് ചെയര്മാന് എം.എ. ജെയിംസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.ഡി. സുജില്‍, ടി.കെ. സതീഷ്, കൗണ്‍സിലര്‍മാരായ ജോസഫ് ഷെറി, പി.അജിത് കുമാര്‍, ചാര്‍ളി ജെയിംസ്, പി.എം. അബൂബക്കര്‍, ടി.എന്‍. ഉണ്ണികൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: