ചെന്നൈ: ഇന്ത്യയില്‍ ഐഎസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. കാരയ്ക്കല്‍, കുംഭകോണം, രാമനാഥപുരം എന്നിവിടങ്ങളിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളിലാണ് പരിശോധന നടത്തിയത്.
എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ ചില സുപ്രധാന രേഖകള്‍ കണ്ടെത്തിയതായാണ് വിവരം. തമിഴ്നാട്ടിലുള്ളവരുമായി റിയാസ് ഓണ്‍ലൈന്‍ ചാറ്റ് നടത്തിയതായും വിവരം ലഭിച്ചിരുന്നു. കൂടാതെ ആക്രമണത്തിന് ആവശ്യമായ സ്ഫോടക വസ്തുക്കള്‍ ശ്ഖരിക്കാന് തമിഴ്നാട്ടില്‍ നിന്നുള്ള സംഘവുമായി ഇയാള്‍ ബന്ധപ്പെട്ടതായും തെളിവ് ലഭിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയ്ക്ക് മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരിലെത്തിയ അജ്ഞാതനെ കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പടെ സ്ഫോടന പരമ്ബര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. നാല് കോയമ്ബത്തൂര്‍ സ്വദേശികളെയും രണ്ട് ധര്‍മ്മപുരി സ്വദേശികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, കേരളത്തില്‍ പുതുവത്സര രാവില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടതിന്റെ കൂടുതല്‍ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് റിയാസ് അബൂബക്കര്‍ എന്‍ഐഎക്ക് മൊഴി നല്‍കിയിരുന്നു. സ്ഫോടന സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ റിയാസിനോട് ഐഎസില്‍ ചേര്‍ന്നവര്‍ നിര്‍ദേശിച്ചിരുന്നു എന്നാണ് വിവരം. വിദേശികള്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഒപ്പമുള്ളവര്‍ ഇതിനെ പിന്തുണച്ചില്ലെന്നും റിയാസ് മൊഴി നല്‍കിയിട്ടുണ്ട്.
പുതുവര്‍ഷ രാവില്‍ വിദേശ സഞ്ചാരികള്‍ ഏറെയെത്തുന്ന സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചാവേറാക്രമണം നടത്തണമെന്നായിരുന്നു ലഭിച്ചിരുന്ന നിര്‍ദേശം. ഇതിനായി കൊച്ചിയടക്കമുളള നഗരങ്ങളിലെ ചില പ്രധാന കേന്ദ്രങ്ങള്‍ നിശ്ചയിച്ചിരുന്നു.
കേരളത്തില്‍ നിന്ന് വിദേശത്തെത്തി ഐഎസില്‍ ചേര്‍ന്നവര്‍ അറസ്റ്റിലായ റിയാസിനെ പലപ്പോഴായി നെറ്റ് കോളിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പലരും പിന്നീട് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റിയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലടക്കം എന്‍ഐഎ പരിശോധന തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: