പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്പിരിറ്റ് കടത്ത്.ചിറ്റൂര്‍ അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും പൊരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ അനില്‍കുമാറെന്ന അത്തിമണി അനിലിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് കടത്ത്.
അത്തിമണി അനിലിന്റെ നേതൃത്വത്തില്‍ ചിറ്റൂരില്‍ വന്‍തോതില്‍ സ്പിരിറ്റ് ലോബിയും, വ്യാജക്കള്ള് നിര്മ്മാണസംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുമാസത്തോളമായി അനിലിന്റെ പ്രവര്‍ത്തനങ്ങള്‍ എക്സൈസ് സംഘം പരിശോധിച്ചുവരികയായിരുന്നു. ഒന്നാം തീയതി രാവിലെ തത്തമംഗലം ഭാഗത്ത് അത്തിമണി അനിലിന്റെ നേതൃത്വത്തില്‍ സ്പിരിറ്റ് കൈമാറുന്നുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് സംഘത്തിനെ കണ്ട് കാറോടിച്ചിരുന്ന അനില്‍ ഇറങ്ങിയോടി മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. കാറില്‍ 15 പ്ലാസ്റ്റിക് കന്നാസുകളിലായാണ് 480 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ചിറ്റൂര്‍ വഴുവക്കോട് വീട്ടില്‍ മണികണ്ഠന് (54) എന്നയാളെഅറസ്റ്റുചെയ്തു. അത്തിമണി അനിലിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസും എക്സൈസും പറഞ്ഞു.
നിരവധികേസുകളില് പ്രതിയായ അനില്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് ഗോപാലപുരം എക്സൈസ് ചെക്ക്പോസ്റ്റില്‍ അനിലിന്റെ കാര്‍ തടഞ്ഞതിന്റെ പേരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ ആക്രമിച്ചിരുന്നു. മാത്രമല്ല കള്ള് വ്യവസായമേഖലയില്‍ നിന്നു തന്നെ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ചിറ്റൂര്‍ പോലീസ് സ്റ്റേഷനിലെത്തി ഫയലുകള്‍ വലിച്ചുകീറി സംഘര്‍ഷം സൃഷ്ടിച്ചതിന്റെ പേരില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എം. റിയാസ് ,പ്രിവന്റീവ് ഓഫീസര്‍മാരായ സെന്തില്‍ കുമാര്‍, എം. യൂനസ്, കെ.എസ്.സജിത്ത്, സജീവ്, പി.എന്‍. രാജേഷ് കുമാര്‍, ഡ്രൈവര്‍ സത്താര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: