ന്യൂദല്‍ഹി: കശ്മീര്‍ താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങിവരവിന് കളമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. പഴയ ശ്രീനഗറിലെ സൈന കദലിലെ തന്റെ സുഗന്ധവ്യഞ്ജനക്കട 28 വര്‍ഷങ്ങള്‍ക്ക് ശേഷം റോഷന് ലാല്‍ മേവ തുറന്നു. ഒരു കശ്മീരി മരണംവരെ കശ്മീരി മാത്രമായിരിക്കുമെന്നും മടങ്ങിവരവ് ജീവിതലക്ഷ്യമായിരുന്നെന്നും റോഷന് ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
1990 ഒക്ടോബര്‍ 13ന് ഭീകരര്‍ കടയില്‍ കയറി റോഷന് ലാലിനെ ആക്രമിച്ചു. വയറ്റില്‍ മൂന്നും കാലില്‍ ഒരു വെടിയുണ്ടയും കയറിയ നിലയില്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. പിന്നീട് അദ്ദേഹവും കുടുംബവും താഴ്വര വിട്ടു. ജമ്മുവിലേക്കും ദല്‍ഹിയിലേക്കും കുടുംബത്തെ പറിച്ചുനടുമ്പോഴും ജന്മനാടായ കശ്മീര്‍ എന്നും വേദനയായി മനസ്സില്‍ നിന്നു. മടങ്ങിവരവിലും അദ്ദേഹത്തിന് പറയാനുള്ളത് ഇത്രമാത്രം, കശ്മീരിലെ നദികളില്‍ ചിതാഭസ്മം ഒഴുക്കണം, ഈ വരവ് അതിനാണ്. ഇനി കശ്മീരില്‍ നിന്ന് എങ്ങോട്ടുമില്ല. ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാര്‍ക്കറ്റായ പഴയ ദല്‍ഹിയിലെ ഖാരി ബാവോലിയിലെ കോടീശ്വരനായ ബിസിനസുകാരനാണ് 70 വയസുള്ള റോഷന് ലാല്‍.
മടങ്ങിയെത്തിയ റോഷന് ലാലിന് കശ്മീരില്‍ വലിയ സ്വീകരണമാണ് നല്‍കിയത്. മൂന്നു പതിറ്റാണ്ടിനപ്പുറം തിരികെയെത്തിയ റോഷന് ലാലിനെ കാണാനായി അയ്യായിരത്തിലധികം കശ്മീരികള്‍ ഇതിനകം കടയിലെത്തി. ഭയക്കേണ്ട പഴയ കാലം കഴിഞ്ഞതായും താങ്കളുടെ ജീവന് സുരക്ഷിതമായിരിക്കുമെന്നും കശ്മീരികള്‍ തന്നോട് പറഞ്ഞതായി റോഷന് ലാല്‍ അറിയിച്ചു.
ഝലം നദീതീരത്തെ സൈനകദലിന്റെ സുഗന്ധവ്യഞ്ജനപ്പെരുമ വീണ്ടെടുക്കുയാണ് റോഷന് ലാലിന്റെ ലക്ഷ്യം. അടുത്ത വര്‍ഷത്തിനുള്ളില്‍ ഇരുനൂറോളം കശ്മീരി പണ്ഡിറ്റുകളായ വ്യാപാരികളെ കശ്മീരിലേക്ക് തിരികെയെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റോഷന് ലാല്‍ പറയുന്നു. സര്‍ക്കാരുകളുടേയും സുരക്ഷാ സേനയുടേയും പൂര്‍ണ സംരക്ഷണം മടങ്ങിയെത്തുന്ന പണ്ഡിറ്റുകള്‍ക്ക് നല്കി തുടങ്ങിയതോടെ കശ്മീരിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് ലക്ഷക്കണക്കിന് പണ്ഡിറ്റുകള്‍. തങ്ങളുടെ ജന്മനാട് വീണ്ടെടുക്കാനുള്ള അവരുടെ ലക്ഷ്യത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: