ബെംഗളൂരു: മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിക്കെതിരെ മത്സരിച്ച നടി സുമലത നടത്തിയ അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പങ്കെടുത്തത് ജെഡിയുവിനെ ഞെട്ടിച്ചു. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ സുമലതയ്ക്കായി മാണ്ഡ്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങിറങ്ങിയത് വിവാദമായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ അത്താഴവിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കളും മുന്‍ ജനപ്രതിനിധികളുമായ എന്‍. ചേലുവരയസ്വാമി, മഗഡി ബാലകൃഷ്ണ, പി.എം. നരേന്ദ്രസ്വാമി, ചന്ദ്രശേഖര്‍, ബെംഗളൂരു സിറ്റി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രഘുവീര്ഗൗഡ, ഗണികരവി, മാലവള്ളി ശിവറാം തുടങ്ങിയവര്‍ പങ്കെടുത്തു. ഇവരെല്ലാം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്.
അത്താഴവിരുന്നിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ജെഡിഎസ് ക്യാമ്പ് ആശങ്കയിലായി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നേതാക്കള്‍ സുമലതക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നതെന്ന് ജെഡിഎസ് നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സുമലതയ്ക്ക് അനുകൂല നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം.എസ്. ആത്മാനന്ദ ഉള്‍പ്പെടെയുള്ളവര്‍ നിഖില്‍ കുമാരസ്വാമിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ല.
പ്രശ്നങ്ങള്‍ പരിഹരിക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിച്ച് കെ.ആര്. നഗറില്‍ റോഡ് ഷോ നടത്തിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടു നിന്നു.
ഇതിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി നേതൃത്വം പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. നേരത്തെ സുമലതയുടെ പ്രചാരണത്തില്‍ പങ്കെടുത്തതിന് കെപിസിസി അംഗം ഉള്‍പ്പെടെ പതിനഞ്ചോളം പേരെ കോണ്‍ഗ്രസ് സസ്പെന്‍ഡു ചെയ്തിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് കൊട്ടിക്കലാശത്തില്‍ ഉള്‍പ്പെടെ സുമലതയുടെ പ്രചാരണത്തില്‍ കോണ്‍ഗ്രസ് പതാകയും സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളുടെ ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്.
അതേസമയം, സിദ്ധരാമയ്യയുടെ അറിവോടെയാണ് നേതാക്കള്‍ അത്താഴവിരുന്നില്‍ പങ്കെടുത്തതെന്ന ആരോപണമുണ്ട്. തങ്ങളുടെ നേതാവ് സിദ്ധരാമയ്യ ആണെന്നും കുമാരസ്വാമിയല്ലെന്നുമായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് അത്താഴ വിരുന്നില്‍ പങ്കെടുത്ത ഒരു നേതാവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: