കോട്ടയം: കെവിന് കൊലക്കേസില്‍ ഇന്നലെ വിസ്താരത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് മുഖ്യസാക്ഷിയും കെവിന്റെ ഭാര്യയുമായ നീനു. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി നീനു കോടതിയില്‍ ആവര്‍ത്തിച്ചു.
കെവിന് താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ സമ്മതിക്കില്ലെന്നും അച്ഛന് ചാക്കോ പലപ്പോഴും പറഞ്ഞിരുന്നതായി നീനു മൊഴി നല്കി. കെവിനെ വിവാഹം കഴിച്ചാല്‍ അത് അഭിമാനത്തിന് കോട്ടംതട്ടുമെന്ന് വിചാരിച്ചാണ് തട്ടിക്കൊണ്ടുപോയത്. കെവിന് മരിക്കാന്‍ കാരണം എന്റെ അച്ഛനും സഹോദരനുമാണ്. അതിനാല്‍ കെവിന്റെ അച്ഛനെയും അമ്മയേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അതിനാലാണ് കെവിന്റെ വീട്ടില്‍ താമസിക്കുന്നതെന്നും നീനു കോടതിയില്‍ പറഞ്ഞു.
അച്ഛന് ചാക്കോ, പ്രതി നിയാസ്, ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബു എന്നിവര്‍ക്കെതിരെയാണ് നീനു മൊഴി നല്‍കിയത്. എസ്ഐ എം.എസ്. ഷിബു കെവിന്റെ കഴുത്തില്‍പിടിച്ച് തള്ളിയെന്നും. അച്ഛന് ചാക്കോയോടൊപ്പം പോകാന്‍ എസ്ഐ ആവശ്യപ്പെട്ടുവെന്നും നീനു കോടതിയില്‍ പറഞ്ഞു. സമ്മതിക്കാതിരുന്നപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതി വാങ്ങി. കെവിനൊപ്പം ജീവിക്കാന്‍ വീട് വിട്ടിറങ്ങിയതാണെന്നും നീനു പറഞ്ഞു. ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രണ്ടാംപ്രതി നിയാസ് ഫോണില്‍ ഭീഷണിപ്പെടുത്തി. അനീഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
2018 മെയ് 26ന് രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 1.30 വരെ കെവിനുമായി ഫോണില്‍ സംസാരിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് നീനു സംസാരിച്ചത്. പ്രതിഭാഗം വക്കീല്‍ അജിത്കുമാര്‍ ശാസ്താമംഗലം, നീനുവിനെ വിസ്തരിച്ചു. ദുരഭിമാനക്കൊലക്കേസ് നിലനില്‍ക്കില്ലെന്നും തട്ടിക്കൊണ്ടുപോയതിന് മാത്രമേ തെളിവുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വിസ്താരം ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: