മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മതഭീകരവാദത്തെ ചെറുക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ ഒരുപടികൂടി കടന്നു. ഈ നേട്ടത്തിന് കാരണം ഇതിനെതിരെയുള്ള ഇന്ത്യയുടെ നിരന്തര ഇടപെടലുകളാണ് എന്നതില്‍ സംശയമില്ല. ഐക്യരാഷ്ട്ര സംഘടനയുടെ ഈ നടപടികൊണ്ടുള്ള പ്രയോജനം ഏറ്റവും അവസാനം കൊടുംക്രൂരതകള്‍ക്ക് ഇരയായ ശ്രീലങ്കന്‍ ജനതയ്ക്ക്വരെ ആശ്വാസം നല്‍കിയേക്കും.
ആഗോളതലത്തില്‍ ഇന്ത്യയുടെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നതാണ് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരായുള്ള നടപടി. സാഹചര്യം ഏറ്റവും അനുകൂലമാക്കുന്നതിലാവും ഇന്ത്യയുടെ ശ്രദ്ധ. ഭീകരവാദത്തിന്റെ കളിത്തൊട്ടിലായ പാക്കിസ്ഥാനെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുക, അതിലൂടെ ഭീകരവാദത്തെ ഇല്ലായ്മചെയ്യുക, അത്ര ഊഷ്മളമല്ലാതിരുന്ന ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാവും ഇന്ത്യ ഊന്നല്‍ നല്‍കുക.
പാക്കിസ്ഥാന്റെ തണലില്‍ വളര്‍ന്ന അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ളനടപടി വൈകിപ്പിക്കാന്‍ ചൈന സ്വീകരിച്ച നിലപാടുകള്‍ക്കുള്ള തിരിച്ചടികൂടിയാണിത്. മുമ്പ് നാല് തവണയാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കത്തെ വീറ്റോ അധികാരം ഉപയോഗിച്ച് അവര്‍ തടഞ്ഞത്. ആഗോളതലത്തില്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മുട്ടുമടക്കേണ്ടിവന്നു. ഇക്കഴിഞ്ഞ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതോടെയാണ് അസറിനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചത്. അന്നു രാജ്യത്തിന് നഷ്ടമായത് 44 സൈനികരുടെ ജീവനാണ്. ഭീകരരെ അവരുടെ താവളത്തില്‍ചെന്നു തകര്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട സൈന്യം, ബലാക്കോട്ട് വ്യോമാക്രമണത്തിലൂടെ പകരംവീട്ടി. ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയും ചെയ്തു. അസറിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കൊപ്പം ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും സന്നദ്ധരായി. നടപടിക്ക് ഇനി കാലതാമസം വരുത്താനാവില്ലെന്ന അമേരിക്കയുടെ അന്ത്യശാസനത്തിനൊടുവിലാണ് ചൈന അയഞ്ഞത്. ഏപ്രില്‍ 30നകം നടപടിവേണമെന്ന് അമേരിക്ക നിലപാടെടുത്തു. ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മെയ്15ന് ശേഷം പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു ചൈന.
ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയില്‍ മസൂദ് വിഷയം വോട്ടിനിടേണ്ടതില്ലെന്ന് ചൈന അഭിപ്രായപ്പെട്ടതോടെയാണ് ചര്‍ച്ചയ്ക്ക് സാധ്യത തെളിഞ്ഞത്. ഏപ്രില്‍ 22ന് വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെയുടെ ചൈനാസന്ദര്‍ശനവേളയിലും ഈ വിഷയമായിരുന്നു മുഖ്യം. കാര്യങ്ങള്‍ ചൈനയെ ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നതാണ് അന്തിമഫലം നല്കുന്ന സൂചന.
അമേരിക്കയും ചൈനയും ധാരണയിലെത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. രേഖാമൂലമുള്ള ഉറപ്പ് ഏപ്രില്‍ 23നകം നല്‍കണമെന്നും അമേരിക്ക നിലപാടെടുത്തു. ഈ മാസം ആറുവരെ ചൈന സാവകാശം ചോദിച്ചെങ്കിലും നിലപാട് മാറ്റാന്‍ അമേരിക്ക തയാറായില്ല. ഇതോടെയാണ് എതിര്‍പ്പ് പിന്‍വലിക്കുന്നതായി ചൈന കഴിഞ്ഞദിവസം അറിയിച്ചത്.
ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വമുള്ള ചൈന ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ഇന്ത്യ അനുകൂല നിലപാട് പാക്കിസ്ഥാന് വന്‍തിരിച്ചടിയാകും. തങ്ങള്‍ ഭീകരവാദത്തിന് എതിരാണെന്ന് പറയുമ്പോഴും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാന് എന്ന് ലോകം തിരിച്ചറിഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാന് ആണെന്ന ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരം കൂടിയാണ് ഐക്യരാഷ്ട്രസഭയുടെ നടപടി.
ലോകം മുഴുവന്‍ ഭീകരതയെ വ്യാപിപ്പിക്കാന്‍ ശേഷിയുള്ള സര്‍വ്വവിധ സന്നാഹങ്ങളുമുള്ള ഒരു ഭീകരസംഘടനയുടെ പടത്തലവനാണ് മസൂദ് അസര്‍ എന്ന അമ്പതുവയസ്സുകാരന്. പാക്കിസ്ഥാനിലെ ഭഗവല്‍പുര്‍ സ്വദേശി. ഇയാളെ ഇന്ത്യാക്കാര്‍ കൂടുതലായി അറിയുന്നത് 20 വര്‍ഷം മുമ്പാണ്. 199ല്‍ കാഠ്മണ്ഡു-ദല്‍ഹി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം പാക്കിസ്ഥാന്‍ഭീകരര്‍ തട്ടിയെടുത്ത് കാണ്ഡഹാറില്‍ ഇറക്കിയിരുന്നു. 189 യാത്രക്കാരെ അവര്‍ ബന്ദികളാക്കുകയും ചെയ്തു. ഇവരെ വിട്ടുനല്‍കണമെങ്കില്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന മസൂദ് അസര്‍, ഒമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണം എന്നതായിരുന്നു ഭീകരരുടെ ആവശ്യം. അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന അന്ന് ഈ ആവശ്യം അംഗീകരിക്കുക മാത്രമായിരുന്നു പോംവഴി. പ്രതിപക്ഷ കക്ഷികള്‍ പിന്തുണ നല്‍കുകയും ചെയ്തു.
ജയില്‍ മോചിതനായിവന്ന അസര്‍ 2000ത്തിലാണ് ജെയ്ഷെ മുഹമ്മദ് സ്ഥാപിച്ചത്. അതിനുശേഷം ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങളുടെ പരമ്പരതന്നെ ഈ ഭീകരസംഘടന നടത്തി. പാര്‍ലമെന്റ് ആക്രമണം, പഠാന്‍കോട്ട് വ്യോമത്താവള ആക്രമണം, ഉറി, ജമ്മു എന്നിവിടങ്ങളിലെ കരസേന ക്യാമ്പുകളിലെ ആക്രമണം. ഏറ്റവും ഒടുവില്‍ പുല്‍വാമയിലെ ചാവേര്‍ ആക്രമണംവരെ.
പുല്‍വാമ ആക്രമണത്തെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭ ആദ്യമായി കശ്മീരില്‍ നടക്കുന്ന ഒരു ഭീകരാക്രമത്തെ അപലപിച്ച് രംഗത്തെത്തുന്നത്. അത് ഇന്ത്യയ്ക്ക് ഊര്‍ജ്ജമായി. അസറിനെതിരെയുള്ള നീക്കം ശക്തമാക്കി. ആ നീക്കമാണ് ഇപ്പോള്‍ ഫലം കണ്ടത്. 1999ല്‍ കറാച്ചിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യക്കെതിരെയുള്ള തന്റെ നിലപാട് അസര്‍ വ്യക്തമാക്കിയിരുന്നു. ‘മുസ്ലിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണമെങ്കില്‍ ഇന്ത്യയെ തകര്‍ക്കണം’ എന്നാണ് അന്ന് അയാള്‍ നടത്തിയ പ്രഖ്യാപനം. കശ്മീരിനെ ഇന്ത്യയുടെ നിയന്ത്രണത്തില്‍നിന്നു സ്വതന്ത്രമാക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും വ്യക്തമാക്കിയിരുന്നു.
ഇനിയുള്ള കാലം മസൂദ് അസറിന് പാക്കിസ്ഥാന് പുറത്തേക്ക് സഞ്ചാരം അസാധ്യം. ഇയാള്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയും ഇതുതന്നെ. ആയുധങ്ങള്‍ വാങ്ങുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ സാധിക്കില്ല. അക്കാര്യത്തിലും വിലക്ക് പൂര്‍ണ്ണമായും നിലനില്ക്കും. ലോകത്ത് എവിടെയൊക്കെ ഇയാള്‍ക്ക് സമ്പത്തുണ്ടോ അതെല്ലാം മരവിപ്പിക്കും. സമ്പത്തും ആയുധങ്ങളും ഇല്ലെങ്കില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാന്‍ സാധിക്കില്ല. ഫ്രാന്‍സില്‍ ഇയാള്‍ക്കുണ്ടായിരുന്ന സ്വത്തുക്കള്‍ നേരത്തേതന്നെ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാന് പ്രതിരോധം തീര്‍ത്ത ചൈനയുടെ നിലപാട്മാറ്റം തന്നെയാണ് മറ്റൊരു ശ്രദ്ധേയകാര്യം. പാക്കിസ്ഥാന് ഒപ്പം നില്ക്കുമ്പോള്, മറ്റ് രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെയാകുന്നു എന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍ എന്നുവേണം മനസ്സിലാക്കാന്‍. പാക്കിസ്ഥാനുവേണ്ടി ഇന്ത്യയെ പിണക്കുന്നത് ഗുണകരമാവില്ല എന്ന് ചൈനയ്ക്ക് ബോധ്യമായിട്ടുണ്ടാവാം. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അവര്‍ക്കു കണ്ടില്ലെന്ന് നടിക്കാനാവില്ല. ചൈനയേയും ഇന്ത്യ പിന്നിലാക്കുന്ന കാലം വിദൂരമല്ല എന്ന് വിദഗ്ധര്‍ സമ്മതിക്കുമ്പോള്‍ ഇന്ത്യയ്ക്കൊപ്പം നില്ക്കുക തന്നെയാണ് ചൈനയെ സംബന്ധിച്ച് ബുദ്ധിപരമായ നീക്കം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കിട്ടുന്ന സ്വീകാര്യതയും വിശ്വസനീയതയും മറച്ചുവയ്ക്കാന്‍ ചൈനയ്ക്കും ആവില്ല. ഇന്ത്യയോട് കൂടുതല്‍ അടുക്കാനുള്ള റഷ്യയുടെ നീക്കവും അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. കഴിഞ്ഞമാസം റഷ്യ അവരുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു’ പുരസ്കാരം മോദിക്ക് സമ്മാനിച്ചതും മാറി ചിന്തിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചിരിക്കാം. വന്‍ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ, അമേരിക്കന്‍ പക്ഷത്തേക്ക് കൂടുതല്‍ നീങ്ങാതിരിക്കാന്‍ റഷ്യയും ചൈനയും ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവ് കൂടിയായിരിക്കാം മസൂദ് അസര്‍ പ്രശ്നത്തില്‍ ഇരു രാജ്യങ്ങളും സ്വീകരിച്ച നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: