ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് മേധാവിയും കൊടുംഭീകരനുമായ മസൂദ് അസറിനെ ഒടുവില്‍ ചൈനയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. വര്‍ഷങ്ങളായി പാക്കിസ്ഥാനു വേണ്ടി ഇയാളെ അന്തരാഷ്ട്ര ഉപരോധങ്ങളില്‍ നിന്നും യുഎന്‍ രക്ഷാസമിതിയില്‍ നിന്നും രക്ഷിച്ചു നിര്‍ത്തിയിരുന്നത് ചൈനയായിരുന്നു.
നാലു തവണയാണ് ചൈന തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാ സമതിയില്‍ അസറിനെതിരായ പ്രമേയങ്ങളെ തടഞ്ഞു നിര്‍ത്തിയത്.
ഇന്ത്യയിലെ അനവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് അസര്‍. പുല്‍വാമ ഭീകരാക്രമണമാണ് ഏറ്റവും ഒടുവില്‍ നടന്നത്. അതിന്റെ സമ്പൂര്‍ണ ആസൂത്രണം ഇയാള്‍ക്കായിരുന്നു. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്, അതിനു ശേഷം യുഎന്‍ രക്ഷാസമിതിയല് അവതരിപ്പിച്ച പ്രമേയവും( നാലാമത്തേത്) ചൈന തടയുകയായിരുന്നു. ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനും ചേര്‍ന്നായിരുന്നു പ്രമേയം അവതരിപ്പിച്ചത്.
ഒടുവില്‍ യുഎന്‍ രക്ഷാസമിതിയിലെ മറ്റംഗങ്ങള്‍ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോയതോടെ ചൈന അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടു. അതോടെയാണ് അഞ്ചാം തവണ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ ചൈന എതിര്‍ക്കാതിരുന്നതും അങ്ങനെ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയതും.
ആഗോള തലത്തില്‍ ഭീകരതയോടുള്ള അതിശക്തമായ രോഷവും എതിര്‍പ്പും അവഗണിക്കാന്‍ ചൈനയ്ക്ക് ആകുമായിരുന്നില്ല. ശ്രീലങ്കയിലെ ചാവേറാക്രമണങ്ങള്‍ കൂടിയായതോടെ ഭീകരതയെ എതിര്‍ത്തേപറ്റൂ എന്നായി.
ഇന്ത്യയുടെ നയതന്ത്രശ്രമങ്ങളുടെ ഫലമായി രക്ഷാ സമതിയിലെ മറ്റ് നാലു സ്ഥിരാംഗങ്ങളും മറ്റ് അംഗങ്ങളും ഇന്ത്യയുടെ നിലപാടിനെ അതിശക്തമായി പിന്തുണച്ചു. അവരാണ് ഇന്ത്യക്കു വേണ്ടി പ്രമേയം അവതരിപ്പിച്ചതു പോലും. മുന്‍പ് ഇന്ത്യ ഒറ്റയ്ക്ക് പ്രമേയം അവതരിപ്പിച്ച് ആരുടെയും പിന്തുണയില്ലാതെ അത് ചവറ്റു കൊട്ടയിലേക്ക് പോകുകയായിരുന്നു. മോദി സര്‍ക്കാര്‍ വന്നതോടെയാണ് വലിയ മാറ്റം ഉണ്ടായത്.
അങ്ങനെ ഇന്ത്യക്കു വേണ്ടി ചൈനയ്ക്കു മേലുള്ള സമ്മര്‍ദ്ദവും മുറുകി. ആഗോള സമ്മര്‍ദ്ദം താങ്ങാനാവാതെ വന്നതോടെ ചൈനയ്ക്ക് മറ്റൊരു നിലപാട് കൈക്കൊള്ളാന്‍ സാധിക്കാതെ വന്നു. അങ്ങനെയാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. യുഎന്നില്‍ അസര്‍ വിഷയത്തില്‍ വിപുലമായ ചര്‍ച്ച നടക്കുമെന്നും ചൈന പൂര്‍ണ്ണമായും ഒറ്റപ്പെട്ടുമെന്നും ഉറപ്പായിരുന്നു.
ഇന്ത്യയും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മോദി സര്‍ക്കാര്‍ വന്നതോടെ അതിശക്തമായിരുന്നു. അതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ന്യായമായ ആവശ്യത്തെ ഒരിക്കലും തള്ളാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഈ രാജ്യങ്ങളും അസര്‍ വിഷയത്തില്‍ കടുത്ത നിലപാട് കൈക്കൊണ്ടതോടെ ചൈന വെട്ടിലായി.
ചൈനയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളിലും ഇന്ത്യ മസൂദ് അസര്‍ വിഷയം ഉന്നയിച്ചു. ഏറ്റവും ഒടുവിലായി കഴിഞ്ഞാഴ്ച വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈന സന്ദര്‍ശിച്ച് സെക്രട്ടറി തല ചര്‍ച്ചകള്‍ നടത്തിയപ്പോഴും അസര്‍ വിഷയം ഉന്നയിച്ചു. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ഈ ചര്‍ച്ചയില്‍ അക്കമിട്ട് നിരത്തി. ലോക സമാധാനത്തില്‍ തന്നെ ഇയാള്‍ ഭീഷണിയാണെന്നും ഇയാളെ കൊടും ഭീകരനായി പ്രഖ്യാപിക്കണമെന്നും ഇന്ത്യ ന്യായയുക്തം ആവശ്യപ്പെട്ടപ്പോള്‍ ഒടുവില്‍ ചൈനക്ക് അംഗീകരിക്കേണ്ടിവന്നു.
ബലാക്കോട്ടില്‍ ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ഒരു രാജ്യവും അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല അതിനുള്ള അവകാശവും അധികാരവും ഇന്ത്യക്കുയെന്നായിരുന്നു ലോക രാജ്യങ്ങളുടെ പ്രതികരണം. അതും ചൈനയുടെ കണ്ണു തുറപ്പിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യ അസറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു. ഇതു കൂടിയായതോടെ ചൈനയും എതിര്‍പ്പ് ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: