ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ വനവാസികളെ വെടിവച്ചുകൊല്ലുമെന്ന് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന് കമ്മീഷന്റെ നോട്ടീസ്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് ഉത്തരവ്.
ഏപ്രില്‍ 23ന് മധ്യപ്രദേശിലെ ഷാദോലിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുല്‍ വനവാസികളില്‍ ഭീതി ജനിപ്പിക്കുന്ന പ്രസംഗം നടത്തിയത്. മോദി സര്‍ക്കാര്‍ പുതിയ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും അതു പ്രകാരം വനവാസികളെ പോലീസിന് ആക്രമിക്കാമെന്നും വെടിവച്ചുകൊല്ലാമെന്നുമാണ് രാഹുല്‍ പ്രസംഗിച്ചത്. അവര്‍ നിങ്ങളുടെ വസ്തുവും വനവും പിടിച്ചെടുത്തു, അവര്‍ നിങ്ങളുടെ കുടിവള്ളം തട്ടിയെടുത്തു, വനവാസികളെ വെടിവച്ചുകൊല്ലുമെന്നാണ് അവര്‍ പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഒരു തെളിവുമില്ലാത്ത വ്യാജ ആരോപണങ്ങള്‍ എതിരാളികള്‍ക്കെതിരെ ഉന്നയിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. അത് ലംഘിച്ചതിനാണ് രാഹുലിനോട് വിശദീകരണം തേടിയത്. 48 മണിക്കൂറിനകം തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ചോദ്യങ്ങളില്ലാതെ നടപടിയെടുക്കും, കമ്മീഷന് വ്യക്തമാക്കി.
ചൗക്കീദാര്‍ കള്ളനാണെന്ന് കോടതിയും പറഞ്ഞുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ നിരുപാധികം മാപ്പുപറയാന്‍ സുപ്രീംകോടതി രാഹുലിനോട് നിര്‍ദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് വനവാസികള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയില്‍ ചെന്ന് പൊതുയോഗത്തില്‍ കള്ളത്തരം പ്രസംഗിച്ചതിന് കമ്മീഷന് വിശദീകരണം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: