ബെംഗളൂരു: കുറഞ്ഞ കാലയളവിനുള്ളില്‍ കോടികളുടെ സ്വത്ത് സ്വന്തമാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് പിന്നാലെ ആദായനികുതി വകുപ്പ്. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ 1.6 കോടി വിലയുള്ള ആഡംബര വില്ലയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവര്‍ സുബ്രഹ്മണിയുടെ സാമ്പത്തിക സ്രോതസാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.
ഇതുവരെ നികുതി അടയ്ക്കാത്ത ഇയാള്‍ ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയതാണ് ആഡംബര വീടെന്ന സംശയത്തിലാണ് പരിശോധന. കഴിഞ്ഞ 16ന് സുബ്രഹ്മണിക്ക് നോട്ടീസ് അയച്ചെങ്കിലും വിശദീകരണം ലഭിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. വായ്പയെടുക്കാതെ തുക മുഴുവന്‍ നേരിട്ട് നല്‍കിയാണ് ആഡംബര വില്ല ഇയാള്‍ വാങ്ങിയത്. ഇതാണ് അധികൃതരില്‍ സംശയം വര്‍ധിപ്പിച്ചത്.
പരിശോധനയില്‍ 7.9 കോടിയുടെ പണവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടെത്തിയതായാണ് വിവരം. സുബ്രഹ്മണിക്ക് വില്ല വിറ്റ ജാട്ടി എന്‍ജീനിയറിങ് എന്ന സ്വകാര്യ കമ്പനിക്കും നോട്ടീസ് അയച്ചു. 1.6 കോടി വിലയുള്ള വില്ല സുബ്രഹ്മണി എങ്ങനെ വാങ്ങിയെന്നും അതിനായി ഉപയോഗിച്ച പണത്തിന്റെ സ്രോതസുമാണ് അന്വേഷിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണോയെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, 72 വയസുള്ള അമേരിക്കാന്‍ വനിതയാണ് വില്ല വാങ്ങാന്‍ തനിക്ക് പണം നല്കിയ സഹായിച്ചതെന്നാണ് സുബ്രമഹ്മണിയുടെ വിശദീകരണം. ബെംഗളൂരുവില്‍ അവര്‍ എത്തുമ്പോള്‍ തന്റെ ഓട്ടോറിക്ഷയാണ് സ്ഥിരമായി വിളിച്ചിരുന്നത്. തന്റെ കുടുംബമായി അവര്‍ സൗഹൃദത്തിലായി. താന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടാണ് വീട് വാങ്ങാന്‍ അവര്‍ സഹായിച്ചത്. അവര്‍ പിന്നീട് ബെംഗളൂരുവില്‍ എത്തിയപ്പോഴോക്കെ തന്റെ വില്ലയിലാണ് താമസിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞു. രേഖകള്‍ പരിശോധിച്ചു വരികയാണെന്നും ബിനാമി ഇടപാട് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: