ന്യൂദല്‍ഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ നടപടിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുടെ പ്രതികരണങ്ങളെ നിശിതമായി വിമര്‍ശിച്ച് ബിജെപി. ലോകത്തിന് മുന്നില്‍ ഒറ്റക്കെട്ടാണെന്ന് കാണിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഇല്ലാതാക്കിയതെന്ന് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നിര്‍മ്മലാ സീതാരാമന് എന്നിവര്‍ കുറ്റപ്പെടുത്തി.
ഭീകരതയ്ക്കെതിരെ സന്ധിയില്ലാസമരം എന്ന പ്രധാനമന്ത്രി മോദിയുടെ നയത്തിന്റെ വിജയമാണ് യുഎന്നില്‍ ഉണ്ടായതെന്ന് നിര്‍മ്മലാ സീതാരാമന് പറഞ്ഞു. മോദിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങളും വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലുമാണ് ഈ നയതന്ത്ര വിജയത്തിന് പിന്നിലെന്നും അവര്‍ വ്യക്തമാക്കി.
2009, 2016,2017 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ സമാന നയതന്ത്ര നീക്കം നടത്തിയപ്പോഴും ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എന്നാല്‍ ആഗോള തലത്തിലെ ഇന്ത്യന്‍ നയതന്ത്ര നീക്കങ്ങള്‍ക്ക് ഒടുവില്‍ ഫലപ്രാപ്തി ഉണ്ടായിരിക്കുന്നു. സാങ്കേതിക കാരണങ്ങള്‍ നിരത്തിയായിരുന്നു ചൈനയുടെ തടസ്സവാദങ്ങളെല്ലാം. അതിനെയെല്ലാം മറികടക്കാന്‍ ഇത്തവണ ഇന്ത്യക്ക് സാധിച്ചു.
രാജ്യം വിജയിക്കുമ്പോള്‍ വിജയിക്കുന്നത് എല്ലാ ഇന്ത്യാക്കാരുമാണ്. എന്നാല്‍ ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രം മനസ്സിലാവില്ല. മിന്നലാക്രമണം ഉണ്ടായപ്പോഴും ഇതു തന്നെയായിരുന്നു അവരുടെ മാനസികാവസ്ഥ. യുദ്ധവിമാനങ്ങള്‍ ബലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തപ്പോഴും പ്രതിപക്ഷത്തിന്റെ നിലപാട് സമാനമായിരുന്നു. പ്രതിപക്ഷത്തിന്റെ ഈ മാനസികാവസ്ഥ ദു:ഖകരമാണ്. വിദേശനയത്തിലും ദേശസുരക്ഷാ വിഷയത്തിലും പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് പരമ്പരാഗതമായി ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ പ്രകടിപ്പിച്ചിരുന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ഈ രണ്ടു വിഷയത്തിലും ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ ഒരുമിച്ചു നില്‍ക്കുകയെന്ന കടമ പ്രതിപക്ഷം മറക്കുകയാണ്, അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: