കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത ജനപ്രതിനിധിയടക്കം സിപിഎമ്മുകാരായ മൂന്ന് സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു. കെ. പി. സലീന, കെ. പി. സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് 171 സി, 171 ഡി, 17 ഇ വകുപ്പുകള്‍ പ്രകാരം സ്വാധീനമുപയോഗിച്ച് മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കുക, ആള്‍മാറാട്ടം നടത്തുക എന്നീ കുറ്റങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദമെങ്കിലും മൂവരും കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. സെലീനയെ പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തു നിന്ന് അയോഗ്യയാക്കാനുള്ള നടപടികളും സ്വീകരിക്കും. കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് ഒരു വര്‍ഷംവരെ തടവും പിഴയും ലഭിക്കും.
ഇവര്‍ കള്ളവോട്ട് ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിലും കള്ളവോട്ട് ചെയ്തതായി വ്യക്തമായിരുന്നു. പിലാത്തറയിലെ 60, 70 ബൂത്തുകളില്‍ നടന്നത് ഓപ്പണ്‍ വോട്ടാണെന്നായിരുന്നു സിപിഎം നേതൃത്വം വാദിച്ചത്. കള്ളവോട്ടിന് കൂട്ടുനിന്ന ബൂത്ത് ഏജന്റിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: