മാളവിക എ., വര്‍ഷ വിജയ്, നിമ്മി വേദ്
ന്യൂദല്‍ഹി/തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 500ല്‍ 499 മാര്‍ക്ക് നേടി യുപിക്കാരായ രണ്ട് വിദ്യാര്‍ഥിനികള്‍ അഭിമാനമായി. ഗാസിയാബാദില്‍ നിന്നുള്ള ഹന്‍സിക ശുക്ലയും മുസഫര്‍നഗറില്‍ നിന്നുള്ള കരിഷ്മ അറോറയുമാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയത്. യുപിയിലെ റായ്ബറേലിയില്‍ നിന്നുള്ള ഐശ്വര്യയ്ക്കാണ് 498 മാര്‍ക്കോടെ രണ്ടാം സ്ഥാനം.
പന്ത്രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 83.40 ശതമാനമാണ് അഖിലേന്ത്യാ തലത്തിലെ വിജയശതമാനം. ആറാം വട്ടവും തിരുവനന്തപുരം മേഖല മുന്നിലെത്തി. 98.20 ശതമാനം വിദ്യാര്‍ഥികള്‍ ഇവിടെ വിജയിച്ചു. 92.93 ശതമാനത്തോടെ ചെന്നൈ മേഖല രണ്ടാമത്. ദിവ്യാംഗരായ വിദ്യാര്‍ഥികളില്‍ 489 മാര്‍ക്കോടെ മലയാളിയായ ലാവണ്യ ബാലകൃഷ്ണന് (ഹരിയാന), 485 മാര്‍ക്കോടെ തൃപ്പൂണിത്തുറ ചോയിസ് സ്കൂളിലെ നിമ്മി വേദ് എന്നിവര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കേരളത്തില്‍ ഒന്നാം സ്ഥാനം രണ്ട് പേര് പങ്കിട്ടു. തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്സ് ചര്‍ച്ച് റസിഡന്‍ഷ്യല്‍ സ്കൂളിലെ മാളവിക എ., കോഴിക്കോട് വെസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ വര്‍ഷ വിജയ് എന്നിവര്‍ 496 മാര്‍ക്ക് നേടി ഒന്നാമതെത്തി. 495 മാര്‍ക്ക് നേടിയ പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അഞ്ജന എസ.്, തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ ബി.ആര്. നീരജ്, ആലപ്പുഴ പൂന്തോപ്പ് സെന്റ്മേരി റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളിലെ മാനവ് എസ്., എറണാകുളം അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിലെ സൂസണ്‍ മരിയ മാത്യു, തൃശൂര്‍ തിരുവമ്പാടി ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ അന്നു ജോണ്സണ്, എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: