ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന് പാക്കിസ്ഥാന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. സാമ്പത്തിക സ്രോതസ് മരവിപ്പിക്കാനും പാക് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
യുഎന്‍ രക്ഷാസമിതി കഴിഞ്ഞ ദിവസം മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച യുഎന്‍ രക്ഷാസമിതിയുടെ വ്യവസ്ഥകള്‍ ഉടന്‍ നടപ്പാക്കുമെന്ന് പാക്കിസ്ഥാന് അറിയിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായാണ് മസൂദ് അസറിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് പാക്കിസ്ഥാന് ഉത്തരവിട്ടത്. മസൂദിന്റെ പേരിലുള്ള എല്ലാ സാമ്ബത്തിക സ്രോതസുകളും മരവിപ്പിച്ചതായും പാക് സര്‍ക്കാര്‍ അറിയിച്ചു.
ബലാകോട്ട് വ്യോമാക്രമണത്തിന് ശേഷം റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസറിനെ പാക് സൈന്യം ഇസ്ലാമാബാദില് നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഷെയ്ഖ്പുര സെമിനാരിയിലേക്ക് മാറ്റിയിരുന്നു. തിരിച്ചടി ഭീതിയില്‍ പല കേന്ദ്രങ്ങളിലായി ഇയാളെ മാറ്റി പാര്‍പ്പിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേമയം വൃക്ക രോഗിയായ ഇയാള്‍ക്ക് അധികം യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല. നിയന്ത്രണം മറികടക്കാനായി അസര്‍ സംഘടനയുടെ പേര് മാറ്റാന്‍ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ കാലങ്ങളായി യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ചൈന ഇടപെട്ട് ഇത് വീറ്റോ ചെയ്യുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെ ജെയ്ഷ ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ വീതമൃത്യു വരിച്ചിരുന്നു.
തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ മസൂദ് അസറിനെ ഭീകരനാക്കി പ്രഖ്യാപിക്കാന്‍ യുഎസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും യുഎന്നിനുമേല് സമ്മര്‍ദ്ദം ചെലുത്തി. ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചെങ്കിലും ചൈന വീറ്റോ അധികാരം ഉപയോഗിച്ച് വീണ്ടും തടഞ്ഞു. പിന്നീട് ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ പഠിച്ചശേഷം ചൈന വീറ്റോ ഉപയോഗിക്കുന്നതില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: