കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നത് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ വെള്ളിയാഴ്ച മറുപടി നല്‍കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്നും വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ മറുപടി നല്‍കാമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. മെമ്മറികാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ജൂലൈയില്‍ പരിഗണിക്കും.കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.
അതേസമയം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നതാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങള്‍ക്കൊപ്പം ഒരു സ്ത്രീ ശബ്ദവുമുണ്ടെന്നും അത് സംശയാസ്പദമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കണമെന്നും അതിനായി മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് അനുവദിച്ച് നല്‍കണമെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.
ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദിലീപിന്റെ ആവശ്യം എന്ന കാരണത്താലാണ് ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: