ന്യൂദല്‍ഹി: ഐപിഎല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് രാജസ്ഥാന് റോയല്‍സിനെ നേരിടും. ദല്‍ഹി ഫിറോസ് ഷാ കോട്ലയില് വൈകിട്ട് നാലിന് കളി തുടങ്ങും. ലീഗില്‍ ഇരു ടീമുകളുടെയും അവസാന മത്സരം കൂടിയാണിത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ രാജസ്ഥാന് റോയല്‍സിന് വിജയം നേടണം.
പ്ലേ ഓഫ് ഉറപ്പിച്ച ദല്‍ഹി ആദ്യ രണ്ട് സ്ഥാനം ലക്ഷ്യമിട്ടാണ് പോരിനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് എണ്‍പത് റണ്‍സിന് തോറ്റതിന്റെ ക്ഷീണത്തിലാണ് ദല്‍ഹി. ബാറ്റിങ്ങ് നിര അമ്പേ പരാജയപ്പെട്ടതാണ് ദല്‍ഹിക്ക് വിനയായത്. പൃഥ്വി ഷാ, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നീ ഇന്ത്യന്‍ താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. നാട്ടിലേക്ക് മടങ്ങിയ ഫാസ്റ്റ് ബൗളര്‍ കഗീസോ റബഡയുടെ അഭാവം ബൗളിങ്ങില്‍ നിഴലിക്കുമെന്നുറപ്പ്.
നായകന് സ്റ്റീവ് സ്മിത്തിനെ കൂടാതെയാണ് രാജസ്ഥാന് മത്സരിക്കുന്നത്. കഴിഞ്ഞ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ പ്രതിസന്ധിയിലാണ് ടീം. രഹാനെ, സാംസണ് എന്നിവരിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഫാസ്റ്റ് ബൗളര്‍മാരായ വരുണ്‍ ആരോണ്‍, ഒഷെയ്ന് തോമസ് എന്നിവരും സ്പിന്നര്‍ ശ്രേയസ് ഗോപാലും ഭോദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.
പ്ലേ ഓഫ് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടാനൊരുങ്ങുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് കളി തുടങ്ങും. കോഹ്ലി-ഡിവില്ലിയേഴ്സ് സഖ്യത്തിനൊപ്പം മാര്‍ക് സ്റ്റോയ്നിസ്, ഹെന്റിച്ച് ക്ലാസന് എന്നിവരും താളം കണ്ടെത്തിയാല്‍ ബെംഗളൂരുവിന് വിജയം കാണാം. ബൗളിങ്ങാണ് ടീമിനെ പിന്നോട്ടടിച്ചത്.
വാര്‍ണര്‍, ബെയര്‍സ്റ്റോ താരങ്ങളുടെ അഭാവത്തില്‍ പരുങ്ങുകയാണ് ഹൈദരാബാദ്. പതിമൂന്ന് മത്സരങ്ങളില്‍നിന്ന് പന്ത്രണ്ട് പോയ്ന്റുള്ള ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇന്നത്തെ മത്സരം നിര്‍ണായകം. വാര്‍ണര്‍ക്ക് പകരക്കാരനായി ടീമിലെത്തിയ മാര്ട്ടിന് ഗുപ്റ്റില്‍ ഫോം കണ്ടെത്തിയാല്‍ ടീമിന് ആശ്വസിക്കാം. ഭുവനേശ്വര്‍ കുമാര്‍, റഷീദ് ഖാന്, ഖലീല്‍ അഹ്മദ് ബൗളിങ്ങ് നിരയും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: