ലണ്ടന്‍: ആഴ്സണല്‍ യൂറോപ്പ ലീഗ് ഫൈനലിനടുത്തെത്തി. ആദ്യ പാദ സെമിഫൈനലില്‍ അവര്‍ സ്പാനിഷ് ടീമായ വലന്‍സിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഫ്രഞ്ച് സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ലകാസെറ്റിയുടെ ഇരട്ട ഗോളാണ് പീരങ്കിപ്പടയ്ക്ക് വിജയമൊരുക്കിയത്്. രണ്ടാം പാദത്തില്‍ തോല്‍ക്കാതിരുന്നാല്‍ ആഴ്സണലിന് ഫൈനല്‍ ഉറപ്പിക്കാം.
തുടക്കത്തില്‍ത്തന്നെ ഗോള്‍ വഴങ്ങിയ ആഴ്സണല്‍ ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്. പതിനൊന്നാം മിനിറ്റില്‍ ഡിയഖബിയുടെ ഹെഡ്ഡറില്‍ വലന്‍സിയ ലീഡ് നേടി. പക്ഷെ കളം നിറഞ്ഞ് കളിച്ച ലകാസെറ്റി ഏഴു മിനിറ്റിനിടെ രണ്ട് തവണ വലന്സിയയടെ വലകുലുക്കി ആഴ്സണലിനെ മുന്നിലേക്ക്് നയിച്ചു. 18, 25 മിനിറ്റുകളിലാണ് ലകാസെറ്റി ലക്ഷ്യം കണ്ടത്. ഇടവേളയ്ക്ക്് ആഴ്സണല്‍ 2-1 ന് മുന്നിട്ടുനിന്നു.അവസാന നിമിഷങ്ങളില്‍ ആഴ്സണലിന്റെ മൂന്നാം ഗോളും പിറന്നു. ഔബേമേയാങ്ങാണ് ഗോള്‍ അടിച്ചത്.
വലന്‍സിയയുടെ തട്ടകത്തില്പോയി അവരെ തോല്‍പ്പിക്കുക വിഷമകരമാണ്. അതിനാല്‍ സ്വന്തം തട്ടകത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടിയത്് ഫൈനലിലെത്താന്‍ സാഹായമാകുമെന്ന് ആഴ്സണല്‍ സ്ട്രൈക്കര്‍ ലകാസെറ്റി പറഞ്ഞു.
യുറോപ്പോ ലീഗില്‍ കിരീടമണിഞ്ഞ് നേരിട്ട് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ലകാസെറ്റി കൂട്ടിച്ചേര്‍ത്തു.പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റ ആഴ്സണലിന് പോയിന്റ് നിലയില്‍ ആദ്യ നാലു ടീമുകളിലൊന്നായി ചാമ്പ്യന്‍സ് ലീഗില്‍ കടക്കാനുള്ള സാധ്യതകള്‍ എതാണ്ട് അവസാനിച്ചുകഴിഞ്ഞു. രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്താണ് ആഴ്സണല്‍.
ആഴ്സണല്‍ – വലന്‍സിയ രണ്ടാം പാദ സെമിഫൈനല്‍ അടുത്ത വലന്‍സിയയുടെ തട്ടകത്തില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: