നാസികിലെ വാണിയിലുള്ള സംപ്തശൃംഗി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു കാക്കാജി വൈദ്യ. സമാധാനം നഷ്ടപ്പെട്ട മനസ്സിന് ഉടമ. വ്യക്തിപരമായ പ്രശ്നങ്ങള്‍, അസുഖങ്ങള്‍ തുടങ്ങി ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ കാക്കാജിയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ പ്രകൃതിക്ഷോഭങ്ങളുടെ രൂപത്തിലാകും അശാന്തികളെത്തുക.
നിത്യവും പൂജയും നൈവേദ്യവുമര്‍പ്പിക്കുന്ന ദേവിയോട് ഒരു സന്ധ്യാനേരത്ത് കാക്കാജി മനമുരുകി പ്രാര്‍ഥിച്ചു. ആശങ്കകളകറ്റി മനസ്സിനെ ശാന്തമാക്കണേ എന്നുമാത്രമായിരുന്നു പ്രാര്‍ഥന.
കാക്കാജിക്ക് അന്ന് രാത്രി സ്വപ്നത്തില്‍ ദേവി ദര്‍ശനം നല്കി ‘നീ ബാബയെ പോയി കാണുക. നിന്റെ മനസ്സിന് ശാന്തി ലഭിക്കും.’ ഏതു ബാബയെന്നോ എവിടെ പോകണമെന്നോ ദേവി അരുളിച്ചെയ്യും മുമ്പ് കാക്കാജി ഉണര്‍ന്നു. ചോദ്യം അപ്പോഴും ബാക്കിയിരുന്നു.
പിന്നീട് അദ്ദേഹം തന്നെ അതിനൊരു ഉത്തരം കണ്ടെത്തി. ത്രയംബകേശ്വനെയായിരിക്കും ദേവി, ബാബയെന്ന് അര്‍ഥമാക്കിയത്. എങ്കില്‍ വൈകാതെ പോയി ത്രയംബകേശ്വരന്റെ സന്നിധിയിലെത്താമെന്ന് കാക്കാജി തീരുമാനിച്ചു. അടുത്ത ദിവസം നാസിക്കിലുള്ള ത്രയംബകേശ്വര ജ്യോതിര്‍ലിംഗക്ഷേത്രത്തിലെത്തി. പത്തുദിവസം അവിടെ ഭജനമിരുന്ന് രുദ്രജപമന്ത്രങ്ങളും അഭിഷേകവും നടത്തി. അതെല്ലാം കഴിഞ്ഞ് തിരികെയെത്തിയിട്ടും മനസ്സിലെ ആവലാതികളൊന്നും മാറിയില്ല.
അശാന്തിയില്‍ നിന്ന് മനസ്സിനെ മുക്തമാക്കാന്‍ വീണ്ടും ദേവിയോട് നെഞ്ചുരുകി അദ്ദേഹം പ്രാര്‍ഥിച്ചു. ദേവി ഒരിക്കല്‍ കൂടി സ്വപ്ന
ത്തില്‍ പ്രത്യക്ഷയായി.’ നിന്നോട് ആരു പറഞ്ഞു ത്രയംബകത്ത് പോകുവാന്‍? ഷിര്‍ദിയിലെ ബാബയെ കാണാനാണ് ഞാന്‍ പറഞ്ഞത്. ‘
അതോടെ എങ്ങനെ, എപ്പോള്‍ ഷിര്‍ദിയില്‍ പോകുമെന്നായി കാക്കാജിയുടെ ചിന്ത? ബാബയെക്കുറിച്ചോ ഷിര്‍ദിയെക്കുറിച്ചോ അറിയില്ല. ദൈവത്തിന്റെ പ്രതിപുരുഷന്മാരും ദൈവവും തമ്മില്‍ വ്യത്യാസമില്ല. അങ്ങനെയെങ്കില്‍ ബാബ വൈകാതെ എന്നെ ആ സന്നിധിയിലെത്തിക്കും. ഷിര്‍ദയിലേക്ക് വഴികാട്ടാന്‍ ആരെങ്കിലും ഒരുനാള്‍ എത്താതിരിക്കില്ലെന്ന പ്രതീക്ഷയോടെ കാത്തിരുന്നു കാക്കാജി.
ഒടുവില്‍ അതിനൊരു സന്ദര്‍ഭം ഒത്തുവന്നു. കാക്കാജിയെ തേടി ബാബയുടെ പ്രിയപ്പെട്ട ഷാമയെത്തി. ആ കൂടിക്കാഴ്ചയൊരു നിമിത്തമായിരുന്നു. ഒരു പ്രാര്‍ഥനയുടെ കടം തീര്‍ത്താക്കാനാണ് ഷാമയെ വാണിയിലെത്തിയത്.
കുഞ്ഞായിരുന്നപ്പോള്‍ ഷാമയ്ക്ക് ഒരു വ്യാധി പിടിപെട്ടു. അസുഖം മാറിയാല്‍ ഷാമയെ സപ്തശൃംഗീ ദേവിയുടെ തിരുനടയില്‍ കൊണ്ടുവരാമെന്ന് അമ്മ പ്രാര്‍ഥിച്ചിരുന്നു. അസുഖം ഭേദമായതോടെ അക്കാര്യം അവര്‍ മറന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഷാമയുടെ അമ്മയുടെ സ്തനങ്ങളില്‍ വ്രണങ്ങള്‍ വന്ന് പഴുക്കാന്‍ തുടങ്ങി. അതു ഭേദമായാല്‍ വെള്ളിയില്‍ തീര്‍ത്ത സ്തനരൂപങ്ങള്‍ സപ്തശൃംഗിക്ക് സമര്‍പ്പിക്കാമെന്നും വീണ്ടുമവര്‍ നേര്‍ച്ച നേര്‍ന്നു. രോഗം മൂര്‍ഛിച്ചു. നടത്താതെ പോയ
ഈ രണ്ട് വഴിപാടുകളും വൈകാതെ ചെയ്യണമെന്ന് ഷാമയെ ഓര്‍മിപ്പിച്ച് അവര്‍ മരണത്തിന് കീഴടങ്ങി.
അക്കാര്യവും കുടുംബത്തിലുള്ളവര്‍ മറന്നു. മുപ്പതു വര്‍ഷം പിന്നിട്ടു. ഷാമ, ബാബയുടെ സന്തത സഹചാരിയായി. അങ്ങനെയിരിക്കെ ഷിര്‍ദിയില്‍ മഹാപണ്ഡിതനായൊരു ജ്യോതിഷിയെത്തി. അദ്ദേഹത്തെ കാണാനെത്തിയവരെക്കുറിച്ചു നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായിരുന്നു. ജ്യോതിഷിയെ കാണാന്‍ ഷാമയുടെ ഇളയ സഹോദരന് ബാപ്പാജിയും പോയിരുന്നു. അമ്മയുടെ മരണവൃത്താന്തവും കുടുംബത്തില്‍ അതു കഴിഞ്ഞുണ്ടായ വിഷമസന്ധികളും അദ്ദേഹം ജ്യോതിഷിയോട് പറഞ്ഞു. അതിനെല്ലാം കാരണം സപ്ത ശൃംഗീദേവിയുടെ കോപമാണെന്നും നടത്താതെ പോയ പ്രാര്‍ഥനകള്‍ പെട്ടെന്ന് നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഇതറിഞ്ഞ് ഷാമയ്ക്ക് കുറ്റബോധം തോന്നി. വെള്ളിയില്‍ രണ്ട് സ്തനമാതൃകകള്‍ പണിയിച്ചു. എന്നാല്‍, അവയുമായി അദ്ദേഹം പോയത് ദ്വാരകാമായിയിലേക്കായിരുന്നു. ഷാമയുടെ കണ്ണില്‍ എല്ലാ ദൈവങ്ങളും അദ്ദേഹത്തിന് ബാബയായിരുന്നു. അവ ബാബയുടെ കാല്ക്കല് വച്ച് പ്രണമിച്ചു. ഷാമയെ എഴുന്നേല്‍പ്പിച്ച് ബാബ പറഞ്ഞത്, ഇത് നീ ദേവിയുടെ പാദങ്ങളില്‍ തന്നെ സമര്‍പ്പിക്കണമെന്നായിരുന്നു.
ഷാമ അങ്ങനെ വാണിയിലെത്തി. സപ്തശൃംഗീക്ഷേത്രത്തിലെ പൂജാരിയെ അന്വേഷിച്ച് കാക്കാജിയുടെ വീട്ടിലുമെത്തി. സംസാരത്തിനിടെ ഷാമ വന്നത് ഷിര്‍ദിയില്‍ നിന്ന്, ബാബയുടെ സവിധത്തില്‍ നിന്നാണെന്ന് കാക്കാജിയറിഞ്ഞു. ഒതുക്കാനാവാത്ത സന്തോഷം കാക്കാജിയില്‍ അശ്രുക്കളായി പൊഴിഞ്ഞു. ഷാമ കൊണ്ടുവന്നതെല്ലാം ദേവീസന്നിധിയില്‍ അര്‍പ്പിച്ച് ഇരുവരും ഷിര്‍ദിക്ക് യാത്രയായി.
ഷിര്‍ദിയിലെത്തിയതും ബാബയുടെ കാല്ക്കല് വീണു കാക്കാജി നമസ്കരിച്ചു. കണ്ണീരില്‍ മുങ്ങി ഒന്നും പറയാതെ നിന്ന കാക്കാജിയുടെ മുഖത്തേക്ക് ശാന്തനായി നോക്കി ബാബ. മനസ്സില്‍ എന്തെന്നില്ലാത്ത ശാന്തി നിറയുന്നത് കാക്കാജി അറിഞ്ഞു. അദ്ദേഹത്തിന് അത്ഭുതമായിരുന്നു. ഒന്നും തന്നോട് ആ അവധൂതന് പറഞ്ഞില്ല. ചോദിച്ചതുമില്ല. തന്നെ അദ്ദേഹം ഇവിടെ എത്തിച്ചു. കൊതിച്ചത് ഒന്നുമാത്രമായിരുന്നു. ശാന്തമായ മനസ്സ് തിരികെവേണമെന്നു മാത്രം. അത് ലഭിച്ചു. പന്ത്രണ്ടു നാള് ഷിര്‍ദിയില്‍ താമസിച്ച ശേഷം ബാബയില്‍ നിന്ന് പ്രസാദവും ഉദിയും വാങ്ങി കാക്കാജി, നാട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: