മാവേലിക്കര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെക്കേക്കര പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 77ല്‍ വിദേശത്തുള്ള യുവതിയുടെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ തെളിവെടുപ്പ് നടത്തി. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പരാതിക്കാരനായ എന്‍ഡിഎ മാവേലിക്കര നിയോജക മണ്ഡലം ചെയര്മാന് അഡ്വ.കെ.കെ. അനൂപ്, യുഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റ് കെ.പി. ശ്രീകുമാര്‍, എന്‍ഡിഎ പോളിങ് ഏജന്റ് രാമചന്ദ്രന്‍പിള്ള, വിദേശത്തുള്ള യുവതിയുടെ പ്രതിനിധിയും എല്‍ഡിഎഫ് ഏജന്റുമായ മാമ്പറ രവി, പ്രിസൈഡിങ് ഓഫീസര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
വിദേശത്തായ തന്റെ മരുമകളുടെ പേരില്‍ ആരാണ് കള്ളവോട്ട് ചെയ്തതെന്ന് അറിയില്ലെന്നായിരുന്നു എല്‍ഡിഎഫ് ഏജന്റിന്റെ മൊഴി.
വിദേശത്തുള്ളവര്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഫോം നമ്പര്‍ 6 എയില്‍ അപേക്ഷ നല്‍കണമെന്നാണ് ചട്ടം. വീണാ എസ് നായരുടെ പേരില്‍ മാര്‍ച്ച് 17ന് നാട്ടില്‍ ഉള്ളവര്‍ ഫോം നമ്പര്‍ 6ല്‍ അപേക്ഷ നല്‍കുകയും അന്വേഷണ ഉദ്യോഗസ്ഥനായ ബിഎല്‍ഒ ചട്ടവിരുദ്ധമായി പേര് ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. എന്‍ഡിഎ, യുഡിഎഫ് ഏജന്റുമാര്‍ എതിര്‍ത്തിട്ടും എല്‍ഡിഎഫ് ഏജന്റ് തന്റെ മരുമകള്‍ ആണെന്ന് പറഞ്ഞു കൊണ്ട് മറ്റൊരു യുവതിയെ കൊണ്ട് കള്ളവോട്ട് ചെയ്യിച്ചതും ഗുരുതരമായ ക്രിമിനല്‍ കുറ്റം ആണെന്ന് അഡ്വ.കെ.കെ. അനൂപ് മൊഴി നല്കി. യുഡിഎഫ് പോളിങ്ങ് എജന്റിന്റെ സത്യവാങ്മൂലം കെ.പി. ശ്രീകുമാര്‍ കളക്ടര്‍ക്ക് നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: