മാതൃത്വത്തെ വാഴ്ത്താത്ത കവികളില്ല, വര്‍ണ്ണിക്കാത്ത എഴുത്തുകാരുമില്ല. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാതൃത്വത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണനകള്‍ ധാരാളം. താരാട്ടുപാട്ടുകളും കിളിക്കൊഞ്ചലുകളും എത്രയോ എഴുതപ്പെട്ടിരിക്കുന്നു, പാടിപ്പതിഞ്ഞിരിക്കുന്നു. ഉണ്ണിയേശുവിനോടു പരിശുദ്ധ മാതാവും ഉണ്ണിക്കണ്ണനോടു യശോദാമ്മയും കാണിച്ച സ്നേഹ വാല്സല്യങ്ങള് മാതൃ സങ്കല്പത്തിന്റെ ഉദാത്തമായ മാതൃകകള്‍ തന്നെ. നിന്നെ പ്രസവിച്ച ഉദരവും പാലൂട്ടിയ സ്തനങ്ങളും ഭാഗ്യം ചെയ്തവയെന്ന ബൈബിള്‍ വാക്യം മാതൃത്യത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്നു. ദൈവത്തില്‍ നിന്ന് നമുക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അമ്മ. നമ്മള് അമ്മയ്ക്കായി എന്ത് ചെയ്താലും, അമ്മ ചെയ്ത ത്യാഗങ്ങള്‍ക്കു മുന്നില്‍ അതൊക്കെ വെറും നിസ്സാരം.
ഹൈന്ദവ സംസ്കാരവും പുരാണങ്ങളും മാതൃത്വത്തിനു കല്പിക്കുന്ന മഹത്വം എത്രയെന്നു നമുക്കറിയാം. വിദേശികളായ മഹത് വ്യക്തികള്‍ അമ്മയെക്കുറിച്ചു പറഞ്ഞത് എന്തെന്നു നോക്കാം.
ജോര്‍ജ് വാഷിംഗ്ടണ്‍: ‘ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മയാണ്. അമ്മ പഠിപ്പിച്ചുതന്ന ധാര്‍മ്മികവും, ബൗദ്ധികവുമായ പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും ആധാരമായത്.’
‘അമ്മാര്‍ തങ്ങളുടെ കുട്ടികളുടെ കൈകള്‍ കുറച്ച് നേരത്തേക്ക് പിടിക്കുന്നു, എന്നാല്‍ അവരുടെ ഹൃദയം മക്കളെ എപ്പോഴും പിന്തുടരുന്നു.’
ഏബ്രഹാം ലിങ്കണ്:’ഞാന്‍ എന്റെ അമ്മയുടെ പ്രാര്‍ത്ഥനകളെ കുറിച്ച് ഓര്‍ക്കാറുണ്ട്. അത് എപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്. എന്റെ ജീവിതത്തോട് ചേര്‍ന്നുതന്നെ.’
സ്ട്രിക്ക്ലാന്‍ഡ് ഗില്ലിയന്‍: ‘നിങ്ങള്‍ക്ക് വെളിപ്പെടുത്താനാകാത്ത സ്വത്തുക്കളുണ്ടാകാം. പെട്ടികള്‍ നിറയെ ആഭരണങ്ങള്‍ ഉണ്ടാകാം. നിധിപേടകം നിറയെ സ്വര്‍ണ്ണമുണ്ടാകാം. എന്നാല്‍ എന്നെക്കാള്‍ ധനികനാകുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല. കാരണം, എന്നെ നന്നായി നോക്കുന്ന അമ്മയുണ്ട് എനിക്ക്.’
ജെന്നിഫര്‍ ഗാര്‍നര്‍: ‘എന്റെ അമ്മ കഠിനാധ്വാനിയാണ്. തന്റെ പരിശ്രമങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ അമ്മയ്ക്ക് സാധിക്കുമായിരുന്നു. അതോടൊപ്പം വിനോദത്തിനുള്ള വഴിയും അമ്മ കണ്ടെത്തുമായിരുന്നു. ‘സന്തോഷിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.’ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു’.
ആന്‍ ടെയ്ലര്: ‘ ആരാണ് ഞാന്‍ വീഴുമ്പോള്‍ ഓടിവന്ന് സഹായിച്ച്, നല്ല കഥകള്‍ പറഞ്ഞുതന്ന്, മുറിവേറ്റ ഭാഗത്ത് ചുംബിച്ച് സുഖപ്പെടുത്തുന്നത്?.. എന്റെ അമ്മ..’
മാക്സിം ഗോര്‍ക്കി:’ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ അമ്മമാര്‍ക്ക് മാത്രമേ സാധിക്കു. കാരണം, അതിന് തന്റെ കുട്ടികളിലൂടെ ജന്മം നല്‍കുന്നത് അവരാണ്.’
‘ലോകത്തിന് നിങ്ങള്‍ വെറുമൊരു ആള് മാത്രമായിരിക്കാം. എന്നാല്‍ അമ്മ എന്ന ഒരാള്‍ക്ക് നിങ്ങള്‍ തന്നെയാണ് ലോകം.’
എമ്മ സ്റ്റോണ്‍: ‘വികാരപരമായി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുകയും എന്നെ നയിക്കുകയും ചെയ്യുന്നയാളാണ് എന്റെ അമ്മ. എന്റെ എല്ലാ അവസ്ഥകളിലും കൂടെ നിന്ന്, എന്നെ സഹായിക്കുന്ന ഒരമ്മയെ ലഭിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.’ സോഫിയ ലോറന്: ‘അമ്മ എന്റെ സുഹൃത്താണോ? ഞാന്‍ പറയും, ആദ്യം അവര്‍ എന്റെ അമ്മയാണ്. ദൈവികമായാണ് ഞാന്‍ അവരെ കാണുന്നത്. ആരെക്കാളും ഞാന്‍ അമ്മയെ സ്നേഹിക്കുന്നു. അതേ, അമ്മ എന്റെ ഏറ്റവും നല്ല സുഹൃത്താണ്, എനിക്ക് എന്ത് കാര്യവും തുറന്നു സംസാരിക്കാന്‍ കഴിയുന്ന സുഹൃത്ത്.’
ലോകം അമ്മയെ കാണുന്നത് ഇങ്ങനെ ആയിരിക്കെ അമ്മ കൊടും കുറ്റവാളിയാകുന്ന വാര്‍ത്തകളാണിന്നു വന്നുകൊണ്ടിരിക്കുന്നത്. വിഭ്രാന്തക മനസ്സുകള്‍ക്ക് അടിമപ്പെട്ട് ചില സ്ത്രീകള്‍ നടത്തുന്ന ക്രൂരതകള്‍ പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിക്കേണ്ടതുണ്ടോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അമ്മയെന്ന സ്വത്വത്തെ പുനര്‍നിര്‍വചിക്കലാകും ഫലത്തില്‍ അത്.
– കെ എ സോളമന്, എസ്.എല്‍. പുരം
എല്ലാം മുറപോലെ തന്നെ
അന്തര്‍ സംസ്ഥാന ബസ്സ് സര്‍വ്വീസ് നടത്തുന്ന ഒരു സ്വകാര്യ കമ്പനിയിലെ ചില ജീവനക്കാരുടെ ഗുണ്ടായിസം മാധ്യമ ശ്രദ്ധ നേടിയതോടെ മറ്റു കമ്പനികളുടെ കൂടി നിയമലംഘനങ്ങളും കള്ളക്കടത്തും മോശം പെരുമാറ്റവും മാധ്യമ ചര്‍ച്ചയ്ക്ക് വിഷയമായി. നിവൃത്തിയില്ലാതെ സര്‍ക്കാര്‍ വകുപ്പുകള്‍ അന്വേഷണമായി, ബഹളമായി, പിഴ ഈടാക്കലായി. ഇതെല്ലാം പത്ത് ദിവസത്തേക്കാണെന്ന് നമുക്കറിയാം. സ്ക്കൂള് കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്ന ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടാല്‍ ഒരാഴ്ച ഓട്ടോറിക്ഷകളുടെ കര്‍ശനമായ പരിശോധനയാണ്. പഴയ സര്‍വ്വീസ് ബോട്ട് യാത്രക്കാരുടെ ബാഹുല്യം നിമിത്തം മുങ്ങിയാല്‍ തുടര്‍ന്ന് ഒരാഴ്ചക്കാലം ബോട്ടുകളുടെ ഫിറ്റ്നസ്സ് പരിശോധന യാണ്. ഇന്ധനം കയറ്റി പോകുന്ന ടാങ്കര്‍ ലോറി നടുറോഡില്‍ മറിഞ്ഞാല്‍ പിന്നെ ഒരാഴ്ചക്കാലം ടാങ്കര്‍ ലോറികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ്.അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ വീഴ്ചകള്‍ പരിശോധിക്കാന്‍ ഇവിടെ വകുപ്പുകളും ഉദ്യോഗസ്ഥരും ഇല്ലെന്നുണ്ടോ? എന്നാല്‍ പല ബസ്സുകളുടേയും ഉടമസ്ഥരോ, ഓഹരിയുടമകളോ ബിനാമി പേരിലുള്ള ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. കൃത്യമായ പരിശോധനക്ക് അതൊരു തടസ്സമാണ്. എന്നാല്‍ അതൊരു ഒഴിവുകഴിവായി പറയാന്‍ പറ്റില്ല. ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന് അവരുടെ പേരില്‍ കര്‍ശനമായ നടപടിയെടുക്കണം. തുടര്‍ന്ന് അന്തര്‍ സംസ്ഥാന ബസ്സ് സര്‍വ്വീസുകളെക്കുറിച്ച് സമഗ്ര അമ്പേഷണം നടത്തി നടപടി എടുക്കണം. സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കുമെന്ന് വാശി ഒഴിവാക്കണം.
-ടി. സംഗമേശന്, താഴെക്കാട്
അത് നല്ല തീരുമാനം
എം.ഇ.എസ്. കോളേജുകളില്‍ വിദ്യാര്‍ഥിനികള്‍ മുഖം മറച്ചു വരുന്നത് വിലക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ കോളേജ് അധികൃതര്‍ക്ക് നല്കിയതു നന്നായി. ചില സ്കൂളുകളിലും ഇത്തരം വേഷത്തില്‍ പോകുന്നവരുണ്ട്. അതും നിര്‍ത്തലാക്കണം. മതപരമായ വേഷവിധാനങ്ങള്‍ വിദ്യാലയങ്ങളിലെന്തിന്? വിദ്യാര്‍ഥി സമൂഹം സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും സഹകരണത്തിന്റേയും പാഠങ്ങള്‍ പഠിച്ചുവളരട്ടെ. പരീക്ഷാഹാളിലും, ഫോട്ടോയെടുപ്പിലും മറ്റുതിരിച്ചറിയല്‍ സമയങ്ങളിലും ഇത്തരം വേഷം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. പലരും മതമേധാവികളെ ഭയന്ന് ഇത്തരം വേഷം ധരിക്കുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ പ്രാണവായു മുസ്ലീം സഹോദരിമാരും അനുഭവിക്കട്ടെ. ഒരുവിഭാഗം മുസ്ലീം സഹോദരന്മാരുടെ എതിര്‍പ്പിനെ പ്രസിഡന്റിന് അതിജീവിക്കാന്‍ കഴിയട്ടെ.
-ശ്രീജിത്ത്, മരുതായി.
വേï ഇത്തരം കലാശക്കൊട്ട്
കുറച്ചു വര്‍ഷങ്ങളായി കണ്ടുവരുന്നതാണ്, തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസം റോഡുകള്‍ ഉപരോധിച്ചു കൊണ്ട് വ്യാപകമായി നടത്തപ്പെടുന്ന ‘കൊട്ടിക്കലാശം.’ ഇതിനെതിരെ ആരും ശബ്ദം ഉയര്‍ത്താത്തതാണ് ആശ്ചര്യം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് നേരെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. ഇങ്ങനെയൊരു പരിപാടി നടത്തുന്നത് കൊണ്ട് ആര്‍ക്കാണ് നേട്ടം? ഇത്തവണ കൊട്ടിക്കലാശം പരസ്യമായ അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങി.ആംബുലന്‍സുകളിലെ അത്യാസന്ന നിലയില്‍ ഉള്ള രോഗികള്‍, വിമാനത്താവളങ്ങളില്‍ പോകേണ്ടവര്‍ തുടങ്ങി അനേകം ജനങ്ങള്‍ തെരുവില്‍ തടവിലാക്കപ്പെടുന്ന ഈ പരിപാടി നിരോധിക്കണം്.എല്ലാത്തിനും വിദേശ രാജ്യങ്ങളെ മാതൃകയാക്കുന്നവര്‍ അവിടങ്ങളിലെ മാന്യവും നിശബ്ദവുമായ തെരഞ്ഞെടുപ്പ് പ്രചാരണം മാതൃകയാക്കാത്തത് എന്തേ?
-ശ്രീജിത്ത് നായര്‍, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: