ന്യൂദല്‍ഹി; ജെയ്ഷെ മുഹമ്മദ് ഭീകരന് മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന പ്രമേയത്തെ എതിര്‍ക്കാതിരിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചതിന് അനവധി കാരണങ്ങള്‍. പ്രസിഡന്റ് സീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വ്യക്തിബന്ധം ഒരു പ്രധാന കാരണമായെന്നാണ് ചില മാധ്യമങ്ങളുടെ വിലയിരുത്തല്‍. ഏഷ്യയിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായി മികച്ച സൗഹൃദം ഉണ്ടാക്കാന്‍ ചൈനയ്ക്ക് വലിയ താല്പ്പര്യമാണിപ്പോള്.അതും ഒരു ഘടകമായി.
പ്രമേയക്കാര്യത്തില് ഇന്ത്യ കൈക്കൊണ്ട ശക്തമായ നിലപാടാണ് ചൈനയെ പിന്തിരിപ്പിച്ച മറ്റൊരു സുപ്രധാന ഘടകം. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കില്ലെന്നും പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമുണ്ടായ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ നടപടികളെടുക്കണമെന്നും അങ്ങനെയെങ്കില്‍ പ്രമേയത്തെ എതിര്ക്കില്ലെന്നുമായിരുന്നു ചൈന ചര്‍ച്ചകളില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ ഉപാധികള്‍ തള്ളിയ ഇന്ത്യ അത്തരമൊരു ഒത്തുതീര്‍പ്പിനില്ലെന്നും വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ചൈനയ്ക്ക് പിന്നെ ഈ വിഷയത്തില്‍ ഒന്നും പറയാനില്ലായിരുന്നു. പ്രമേയത്തെ എതിര്‍ക്കാതിരിക്കുക മാത്രമായിരുന്നു അവരുടെ മുന്‍പിലുള്ള പോംവഴി.
അസറിനെതിരെ നടപടി തുടങ്ങിയെന്ന് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിനെതിരെ നടപടി തുടങ്ങിയതായി പാക്കിസ്ഥാന് അവകാശപ്പെട്ടു. ഇയാളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും യാത്രാ വിലക്കേര്‍പ്പെടുത്താനും ഉത്തരവിട്ടതായി പാക് അധികൃതര്‍ പറയുന്നു. ഇയാള്‍ ആയുധം വിലക്കുന്നതും വാങ്ങുന്നതും നിരോധിച്ചിട്ടുമുണ്ട്.
ബുധനാഴ്ചയാണ് യുഎന്‍ രക്ഷാ സമിതി അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
അസറിനെതിരായ വിലക്കുകള്‍ പൂര്‍ണ്ണമായും നടപ്പാക്കുമെന്നും പാക് വിദേശകാര്യ മ്രന്താലയം വിജഞാപനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: