പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുര്‍വിനിയോഗം ചെയ്യുന്നതായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടുകള്‍ സിപിഎം നേതാക്കള്‍ കൈപ്പറ്റുകയും സര്‍വീസ് വോട്ടുകള്‍ ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയും ചെയ്യുന്നു.
പത്തനംതിട്ട കളക്ടറേറ്റില്‍ സ്ഥലം മാറ്റത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്നത്. പോലീസ് ക്യാമ്പുകളിലെയും പോലീസ് സ്റ്റേഷനുകളിലെയും പോലീസുകാരുടെ വോട്ടുകള്‍ അസോസിയേഷന് നേതാക്കള്‍ വഴി സിപിഎമ്മാണ് നിയന്ത്രിക്കുന്നത്. സ്ഥലംമാറ്റ ഭീഷണി മുഴക്കിയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകള്‍ പാര്‍ട്ടി കൈക്കലാക്കുന്നത്. ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട നൂറുകണക്കിന് ആരോഗ്യവകുപ്പ് ജീവനക്കാരുടെ വോട്ടുകള്‍ അവരറിയാതെ പോസ്റ്റല്‍ വോട്ടാക്കി മാറ്റി സിപിഎം കൈവശപ്പെടുത്തി. മലയാലപ്പുഴ സ്വദേശിയായ ജീവനക്കാരി ജില്ലാ, സംസ്ഥാന വരണാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനോടൊപ്പം ബഹുജന പ്രക്ഷോഭവും സംഘടിപ്പിക്കും.
പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ചത് പിണറായി വിജയനാണെന്നും വീണാ ജോര്‍ജ് വെറും ഉപകരണം മാത്രമാണെന്നും സുരേന്ദ്രന് പറഞ്ഞു. എല്‍ഡിഎഫ് ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് താഴ്ത്തപ്പെടും. ഈ തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായാണ് ജനങ്ങള്‍ എന്‍ഡിഎയെ പിന്തുണച്ചത്. അതിനാല്‍ ഉജ്ജ്വല വിജയം ഉറപ്പാണ്. ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: