ചാത്തന്നൂര്‍: കഞ്ചാവുകടത്താനുള്ള ശ്രമത്തിനിടെ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം ചിറയന്‍കീഴ് നഗരൂര്‍ ചെമ്മാരത്തുമുക്ക് പുലരിയില്‍ ഷാനവാസാണ് (60) ചാത്തന്നൂര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ആന്ധ്രായില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അഞ്ച് കിലോഗ്രാം കഞ്ചാവുമായി പാരിപ്പള്ളിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചെറുകിട കച്ചവടക്കാര്‍ക്കും വര്‍ക്കല സ്വദേശിക്കും വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പിടിയിലാവുന്നത്. ആന്ധ്രായില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം പ്രഛന്നവേഷത്തിലാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടു വരാറുള്ളത്. ഇവിടെ എത്തിച്ചശേഷം മറ്റ് വില്‍പ്പനക്കാര്‍ക്ക് ഇയാള്‍ നേരിട്ടാണ് നല്‍കിയിരുന്നത്. പരിചയക്കാര്‍ക്ക് മാത്രമേ സാധനം നല്‍കാറുള്ളൂ.
പിടിക്കപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഷാനവാസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെറു പൊതികളാക്കി വില്‍പ്പന നടത്തുകയോ ചെയ്യാറില്ല. നെടുമങ്ങാട്, വര്‍ക്കല എക്സൈസ് ഓഫീസുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടായിരുന്നു. ആന്ധ്രായില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നു എന്ന രഹസ്യവിവരം കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ രഞ്ജിത്ത്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി. കെ. സനു എന്നിവര്‍ക്ക് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ടീമിനെ നിയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ചാത്തന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. നിജുമോന്, പ്രിവന്റീവ് ഓഫീസര്‍മാരായ ജോണ്‍, ദിനേശ്, അരുണ്‍, ഷിഹാബ് സിഇഒ മാരായ ഷെഹിന്, ശ്യാംകുമാര്‍, വനിതാ സി.ഇ.ഒ. ബിന്ധുലേഖ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: