കൊല്ലം: ജോലിത്തട്ടിപ്പില്‍ ഒമാനില്‍ അകപ്പെട്ട മുക്കൂട് പുത്തന്‍വിള വീട്ടില്‍ സുനിതയ്ക്ക് താങ്ങായി സേവാഭാരതി. ഏറെ ബുദ്ധിമുട്ടിയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തിയത്. സുനിതയെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുകയാണെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറയുന്നു.
ഒമാനിലെ സോഹാറില്‍ നിന്നാണ് വീട്ടമ്മയെ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വീട്ടുജോലി വാഗ്ദാനം ചെയ്താണ് ഏജന്‍സി നിര്ധനയുവതിയെ കൊണ്ടുപോയത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഇവര്‍ വീട്ടുജോലിക്കു പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്തതിനാല്‍ മക്കളായ ശ്രീലക്ഷ്മി (18), സീതാലക്ഷ്മി (15), അനന്തു (13) എന്നിവര്‍ക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം.
വാടക വീട്ടില്‍ കഴിയുന്ന അമ്മ വിലാസിനി, സഹോദരി സിനി എന്നിവരുടെ വീടുകളില്‍ മക്കളെ നിര്‍ത്തിയിട്ടാണ് സുനിത ഒമാനിലേക്കു പോയത്. അമ്മയെ രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി മക്കള്‍ പൊതുസമൂഹത്തില്‍ എത്തിയതോടെയാണ് സേവാഭാരതി അന്വേഷണം തുടങ്ങിയത്. മസ്കറ്റിലെ സേവാഭാരതി പ്രവര്‍ത്തകരാണ് സുനിതയെ കണ്ടെത്തിയത്.
പരസ്യം വഴിയായാണ് സുനിത മൂവാറ്റുപുഴയിലെ ഏജന്‍സിയെ ബന്ധപ്പെട്ടത്. ഏജന്‍സി 10,000 രൂപ വാങ്ങിയശേഷം 25,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കുമെന്ന് പറഞ്ഞ് മാര്‍ച്ച് 4ന് നെടുമ്പാശേരി വിമാനത്താവളം വഴി സുനിതയെ ദുബായിലേക്ക് അയച്ചു. അവിടെ എത്തിയ ഇവരെ മറ്റൊരു ഏജന്റ് ഒമാനിലേക്ക് കൊണ്ടുപോയി. അവിടെ നാല് വീടുകളില്‍ ജോലിക്കായി കൊണ്ടു പോയെങ്കിലും ശരിയായില്ല.
പിന്നീട് ഒമാനിലെ സോഹാറില്‍ എത്തിച്ച ശേഷം സുനിതയെ ഏജന്റ് വീടിനുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ദുരിതജീവിതം. ആഹാരവും വെള്ളവും അടക്കം ഇവര്‍ക്ക് നിഷേധിച്ചു. കൈവശമുണ്ടായിരുന്ന രേഖകളും ഫോണും ഏജന്റുമാര്‍ വാങ്ങിവെച്ചു. ഇങ്ങനെ കഴിയുമ്പോഴാണ് സേവാഭാരതി പ്രവര്‍കര്‍ വീട്ടമ്മയെ തേടി എത്തിയത്. സുനിത ഇപ്പോള്‍ മസ്ക്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: