രാശിസ്വരൂപങ്ങളുടെ അര്‍ത്ഥങ്ങളും മാനങ്ങളും രാമശേഷന് ഓര്‍ത്തെടുക്കാന്‍ നോക്കി. പ്രാരംഭ പാഠങ്ങളില്‍ വരുന്ന അദ്ധ്യായമാണത്. പഠിച്ചു മുന്നേറുന്നതിനിടയില്‍ മറന്നുപോകാനിടയുള്ളതും. അതിനാല്‍ പ്രാഥമിക പാഠങ്ങള്‍ ഇടക്കിടെ പൊടിതട്ടി നോക്കണമെന്ന് ഗുരുനാഥനെപ്പോഴും പറയും.
”കുമാര്‍ പറയൂ നോക്കട്ടെ…”
‘മേടം ആടിന്റെയാകാരം, ഇടവം കാളപോലെയും’ എന്നുതുടങ്ങുന്ന നിരൂപണം കുമാര്‍ തെറ്റില്ലാതെ ചൊല്ലി. ആ തെറ്റില്ലായ്മയ്ക്ക് രാമശേഷന് അവന്റെ തോളില്‍ ഒന്നുതട്ടി. ബോറിവിലിയിലെ കിരണ്‍ കപൂര്‍ വെറും രാശീസ്വരൂപം വച്ച് ഫലപ്രവചനം നടത്തുന്ന പ്രമാദജ്യോതിഷിയാണെന്ന് ആസ്ട്രോളജിക്കല്‍ മാഗസിനില്‍ വായിച്ചത് രാമശേഷന് ഓര്‍ത്തു.
ലഗ്നമാണ് അടിസ്ഥാനപരമായി ജാതകന്റെ സ്വഭാവവും ശരീരപ്രകൃതവും നിശ്ചയിക്കുന്നതെങ്കില്‍ ആ ലഗ്നരാശിയെ ആധാരമാക്കി ജാതകനെ നിരൂപിക്കുന്നതില്‍ എന്താണ് അയുക്തി?
‘ചിങ്ങം സിംഹേന്ദ്രനെപ്പോലെ’ എന്ന ആചാര്യവചനത്തെ വ്യാഖ്യാനിച്ചാല്‍ സിംഹത്തിന്റെ സ്വഭാവമായിരിക്കണം ഏറെക്കുറെ ജാതകന്. സിംഹമാര്? കാട്ടിലെ രാജാവ്, തവിട്ടുനിറക്കണ്ണുള്ളവന്‍, രോമം കുറഞ്ഞവന്, ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാത്തവന്, ആക്രോശിക്കുന്നവന്, ശത്രുക്കളെ കീഴ്പ്പെടുത്താന്‍ കഴിവുള്ളവന്… എന്നാലോ നേര്‍മയും ആദര്‍ശവുമുള്ള ജീവി.
ചിങ്ങം സൂര്യക്ഷേത്രം. സൂര്യന്റെ നൈസര്‍ഗിക സ്വഭാവം ചൂട്, വിയര്‍പ്പ്, ഉഷ്ണരോഗങ്ങള്‍, ക്രൗര്യം, തേജസ്സ്, ഊര്‍ജ്ജം…
ഇങ്ങനെ രാശിസ്വരൂപത്തേയും രാശ്യാധിപന്റെ സ്വഭാവത്തേയും കേന്ദ്രീകരിച്ചുള്ള കിരണ്‍ കപൂറിന്റെ ജാതകനിരൂപണം ഏറെക്കുറെ ഫലപ്രദമായിരുന്നു. അദ്ദേഹത്തെത്തേടി പല ദിക്കുകളില്‍നിന്നും ആളുകളെത്തി.
മേല്‍പ്പറഞ്ഞ മട്ടില്‍ ലഗ്നവിചാരം നടത്താമെങ്കില്‍ ഒരു പരിധിവരെ ഭാവവിചാരവും നടത്താം, ബുദ്ധിവൈഭവമുള്ള ഒരു ദൈവജ്ഞന്. ആ നിലയ്ക്ക് തന്റെ ഏഴാം ഭാവം മീനമായത് എത്ര കൃത്യമായ യുക്തിയാണ്.
വാല്‍തല ചേര്‍ന്നുള്ള രണ്ടു മത്സ്യങ്ങള്‍.
ഒരു വശത്ത് വല്ലഭി, മറുവശത്ത് ശാരിക.
തഞ്ചാവൂരിലെ ക്ലാസ്സ് മുറിയില്‍ വച്ച് ഗുരുനാഥന് സൂക്ഷ്മമായ ഒരു നിരീക്ഷണം മുന്നോട്ടുവച്ചു, തന്റെ അനുഭവത്തില്‍ താന്‍ രൂപപ്പെടുത്തിയ പ്രമാണമാണ് എന്ന മുഖവുരയോടെ.
ലഗ്നവും പൂര്‍വ്വജന്മാര്‍ജ്ജിതമത്രെ. ഗ്രഹങ്ങള്‍ ഏതേത് ഭാവങ്ങളില്‍ നില്‍ക്കണമെന്നത് പൂര്‍വ്വജന്മപ്രവൃത്തികളുടെ നിശ്ചയമാണെങ്കില്‍ ലഗ്നം നിര്‍ണയിക്കുന്നതും മറ്റൊന്നല്ല. മാത്രമല്ല, മക്കളുടെ ജാതകം എടുത്തു നോക്കുക. ലഗ്നം അച്ഛന്റെയോ അമ്മയുടെയോ ലഗ്നമായിരിക്കും. അല്ലെങ്കില്‍ അതിന്റെ ത്രികോണരാശികളായിരിക്കും.
ത്രികോണമെന്നാല്‍ ആത്മാവ്.
ഒന്നിന്റെ ത്രികോണം അഞ്ചും ഒമ്പതും.
1. ഞാന്‍ 5. മകന് 9. അച്ഛന്
വേര്‍പെടുത്താനാവാത്ത വിധം ഇഴ കെട്ടിയ ഭാവങ്ങള്‍.
”സാര്‍ മക്കള്‍ ജനിക്കുന്നത് അച്ഛനമ്മമാരുടെ നക്ഷത്രങ്ങളിലോ അല്ലെങ്കില്‍ ത്രികോണരാശിയിലെ നക്ഷത്രങ്ങളിലോ ആണെന്ന് പറയാറുണ്ടല്ലോ… അതു ശരിയാണോ?”, സഹു എന്ന സഹസ്രനാമന്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് രാമശേഷനെ അലട്ടിയിരുന്ന അതേ സംശയം…
”അതെ… നൂറ്റുക്ക് തൊണ്ണൂറു ശതമാനവും അങ്ങനെത്തന്നെ… നിങ്ങള്‍ നിങ്ങളുടെ കാര്യംതന്നെ എടുത്തുനോക്കൂ…”
ഓരോരുത്തരും അവരവരുടെ നക്ഷത്രവഴികള്‍ ചികഞ്ഞുനോക്കി.
അച്ഛന് അത്തം – താന്‍ തിരുവോണം.
അമ്മ അനിഴം – താന്‍ അനിഴം
താന്‍ മകം – അച്ഛന് അശ്വതി
താന്‍ രേവതി – അമ്മ ആയില്യം
”ഈ ശാസ്ത്രം സത്യമാണെന്നതിനുള്ള ഏറ്റവും ലളിതമായ ഉദാഹരണമാണിത്…”
രാമശേഷന് ബോര്‍ഡില്‍ എന്തോ എഴുതാനാഞ്ഞു. പിന്നെ ഒരു വീണ്ടുവിചാരത്തില്‍ എന്നപോലെ പിന്‍വാങ്ങി.
” ഈ ത്രികോണ ബന്ധം അച്ഛനും അമ്മയുമായി ഒത്തുവരുന്നില്ലെങ്കില്‍ പിന്നെ മുത്തശ്ശന്റേയും മുത്തശ്ശിയുടേയും നക്ഷത്രം ഒത്തുനോക്കണം… അടുത്ത ഡയറക്ട് കണക്ഷന് അതാണ്…”
കുട്ടികള്‍ ആ വ്യായാമത്തില്‍ ഏര്‍പ്പെട്ടു.
തഞ്ചാവൂരിലെ ചായ ഇടവേളയിലൊരിക്കല്‍ ഇതേ ആശയത്തിന് ഗുരുനാഥന് മറ്റൊരു പോംവഴി കണ്ടെത്തി. സ്വന്തം അനുഭവത്തിന്റെ അടിപ്പടയില്‍ എന്ന ആമുഖത്തോടെ. എത്രയോ പേര് സ്വന്തം നക്ഷത്രം പോലുമറിയാതെ വരും. അവരുടെ നക്ഷത്രം കണ്ടുപിടിക്കാനുള്ള ഏക മാര്‍ഗ്ഗം ഇതാണ്. കുടുംബത്തിലെ നേര്‍ബന്ധമുള്ള എല്ലാവരുടേയും നക്ഷത്രം പരിശോധിക്കുക. അതില്‍ ഭൂരിഭാഗം വരുന്ന നക്ഷത്രമേതോ അതായിരിക്കും അയാളുടെ നക്ഷത്രം. അല്ലെങ്കില്‍ അതിന്റെ അനുജന്മ നക്ഷത്രം.
”അതെ… ലഗ്നവും ഏറെക്കുറെ ഇങ്ങനെത്തന്നെയാണ് വരിക…”
കിരണ്‍ കപൂറിന്റെ നിരൂപണം എത്ര യുക്തിഭദ്രമാണ്.
പക്ഷേ, താന്‍ മാത്രം എങ്ങനെ ഈ പതിവ് തെറ്റിപ്പിറന്നു?
രാമശേഷനില്‍ സൂര്യതാപം ഉണര്‍ന്നു.
അച്ഛന്-ഉത്രം, അമ്മ-അത്തം.
മുത്തശ്ശന്-ഉത്രാടം, മുത്തശ്ശി-ചതയം
ത്രികോണത്തില്‍ നിന്നും തെറ്റിത്തെറിച്ച് താന്‍ മാത്രം എങ്ങനെ ‘അവിട്ട’ത്തില്‍ പിറന്നു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: