ഗോട്ടികളിച്ചും ഞണ്ടിനെപിടിച്ചും അമ്പലക്കുളത്തില്‍ നീന്തിക്കുളിച്ചും തിമര്‍ത്തു നടക്കുന്ന നാലാം ക്ലാസ്സുകാരന് ഹരിക്കുട്ടന്. നാലില്‍ തോറ്റ് പഠിത്തം നിര്‍ത്തിയ രാധേച്ചിക്ക് അവനെക്കാള്‍ രണ്ടു വയസ്സിന് മൂപ്പുണ്ട്. സ്കൂളില്‍ ചേരാന്‍ പുത്തനുടുപ്പുകളും സ്ലേറ്റും പെന്‍സിലും ഒന്നാം പാഠപുസ്തകവും ലഭിച്ചതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടുന്ന അപ്പു. മക്കള്‍ക്ക് രണ്ടുനേരവും കഞ്ഞിയും കറിയും വെച്ചുകൊടുക്കാന്‍ കഷ്ടപ്പെടുന്ന അച്ഛനും അമ്മയും. ഇവരുടെ കൊച്ചു കൊച്ചു ദുഃഖങ്ങളുടെയും സന്തോഷങ്ങളുടെയും കഥയാണ് കുട്ടനും പള്ളിക്കൂടവും എന്ന ലഘുനോവല്‍.
പൂരപ്പറമ്പിലെ വീണ വില്പ്പനക്കാരി ശ്രുതിമധുരമായി തംബുരു മീട്ടുന്നു. ഒരെണ്ണം വാങ്ങണമെന്നുണ്ട് ഹരിക്കുട്ടന്. പക്ഷേ, അമ്മ ഏല്‍പ്പിച്ച പണം റേഷന്‍ വാങ്ങാന്‍ തികഞ്ഞില്ലെങ്കിലോ? തിരികെ വരുമ്പോള്‍ നാലണ ബാക്കിയുണ്ടാവുമോ വീണ വാങ്ങാന്‍-നാലണ മിച്ചം കിട്ടിയാല്‍ത്തന്നെ, അമ്മ വഴക്കു പറയുമോ എന്ന പേടി. ഉത്സവപ്പറമ്പില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന കണ്ണടയും വാച്ചും ബെല്‍റ്റും പന്തുമൊക്കെ അവനെ കൊതിപ്പിക്കുന്നുണ്ട്.
ചൂരലിനെക്കാളും മുഴുത്ത വടിയുമായി ക്ലാസിലേയ്ക്കെത്തുന്ന നാലാം ക്ലാസ്സിലെ പിള്ള സാര്‍, അവനു മാത്രമല്ല, കൂട്ടുകാര്‍ക്കെല്ലാം പേടി സ്വപ്നമാണ്. കര്‍ക്കശക്കാരനായ പിള്ളസ്സാര്‍, അടുത്തിരിക്കുന്നവരോട് മിണ്ടിപ്പോയാല്‍ ബെഞ്ചില്‍ കയറ്റിനിര്‍ത്തും. ക്ലാസില്‍ അല്പം വൈകിയെത്തിയാലോ, ഒരു പിരീഡ് വെളിയില്‍ നിര്‍ത്തും. പാഠങ്ങള്‍ പഠിച്ചു വന്നില്ലെങ്കില്‍ അടിയുടെ പൂരമായിരിക്കും. നിര്‍ത്തിപ്പൊരിക്കുന്ന ചോദ്യം ചെയ്യലും. മൂന്നാം ക്ലാസിലെ സൂസി ടീച്ചര്‍ എത്ര സ്നേഹമയിയായിരുന്നു-ഇങ്ങനെ പോകുന്നു ഹരിക്കുട്ടന്റെ ജീവിതാവസ്ഥകള്‍.
ഹോംവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ അവന് പ്രാര്‍ത്ഥിക്കും, ”സാറ് പനിപിടിച്ച് വരാതിരിക്കണേ” എന്ന്. കുര്യാക്കോസ് പുണ്യാളന് മെഴുകുതിരി നേരുകയും ചെയ്യും. ഇങ്ങനെ പലപ്പോഴായി ആഗ്രഹം സാധിപ്പിച്ചു തന്നതിന് 24 കൂട് മെഴുകുതിരി ഉപകാരസ്മരണയായി പള്ളിയില്‍ കത്തിക്കണം. ഒരു കൂട് പോലും ഇതേവരെ കത്തിക്കാന്‍ സാധിച്ചിട്ടില്ല. ഒന്നും മനപ്പൂര്‍വ്വമല്ല; കഴിയാഞ്ഞിട്ടാണ്. തന്നെ കളിപ്പിക്കാനാണെന്ന് ദൈവം വിചാരിക്കാതിരുന്നാല്‍ മതിയായിരുന്നു! ഹരിക്കുട്ടന്റെ വികൃതികളും വിനോദങ്ങളും ചിന്താ വ്യാപാരങ്ങളും അയത്നലളിതമായ ഭാഷയിലാണ് വേണു കടുങ്ങല്ലൂര്‍ ആവിഷ്കരിക്കുന്നത്.
സ്കൂളില്‍ പോകാന്‍ മടിയുള്ള ദിവസം അപ്പുവിന് വയറു വേദന വരും. എങ്കിലും ഓണപ്പരീക്ഷയ്ക്ക് കണക്കിന് എഴുപത്തി അഞ്ചും മലയാളത്തിന് എണ്‍പത് മാര്‍ക്കും കിട്ടി അവന്. അമ്മയുടെ പ്രോത്സാഹനവും കിട്ടി. ഏട്ടന് സൂക്ഷിച്ചുവച്ചിരിക്കുന്ന ഗോട്ടിക്കായകള്‍ മോഷ്ടിച്ചെടുത്ത് കളിച്ച് തോല്‍ക്കുകയും എല്ലാം നഷ്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഹരിക്കുട്ടന് അപ്പുവിന്റെ നേരെ വന്ന ദേഷ്യത്തിന് അതിരില്ല. അഞ്ചു പൈസയുടെ കപ്പലണ്ടിക്കായി മോഹിച്ച് കറക്കുകമ്പനിക്കാരന്റെ പറ്റിക്കലിന് വിധേയനാവുന്നതും, ബാക്കിയുണ്ടായിരുന്ന ഒരു പൈസയ്ക്ക് പുഴുങ്ങിയ ചക്കക്കുരു വാങ്ങിത്തിന്നുന്നതുമായ രംഗങ്ങള്‍ ഏതു വായനക്കാരനെയും കരയിക്കും.
ഒടുവിലത്തെ അധ്യായത്തില്‍, അപ്പുവിന് പേപ്പട്ടിയുടെ കടിയേല്‍ക്കുന്ന രംഗമുണ്ട്. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ഒരു പ്രത്യേക മുറിയില്‍, കൂട്ടിലടച്ച പട്ടിയെപ്പോലെ കുരച്ചും നുരയും പതയും ഒലിപ്പിച്ചും കഴിയുന്ന അപ്പൂട്ടനെ നമുക്ക് മറക്കാനാവില്ല. സല്‍സ്വഭാവത്തിന്റെയും നിഷ്കളങ്കതയുടെയും സത്യസന്ധതയുടെയും അവതാരങ്ങളായി പിറക്കുന്ന കുരുന്നുകളെ, നന്മയുടെ മാര്‍ഗ്ഗത്തിലൂടെത്തന്നെ നയിക്കാന്‍ ഇത്തരം രചനകള്‍ പര്യാപ്തമാണ്.
ബാല ഹൃദയങ്ങളിലെ തരളഭാവങ്ങളെ, വളച്ചുകെട്ടില്ലാതെ, സുന്ദരമായി ആഖ്യാനിക്കാന്‍ തനിക്കാവുമെന്ന് തെളിയിച്ചിരിക്കുന്നു നോവലിസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: