തിരുവനന്തപുരം: ഐ എസ് തീവ്രവാദികളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ കേരളവുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ കേരളത്തിലെത്തി.
കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ഇന്റലിജന്‍സ് വിഭാഗങ്ങളാണ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യുന്നത്. എന്‍ ഐ എ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കര്‍ നടത്തിയ വെളിപ്പെടുത്തലിന്റെയും, കേരളവും ഐ എസ് ആക്രമണങ്ങള്‍ക്ക് സാദ്ധ്യതയുള്ള പ്രധാന കേന്ദ്രമായി മാറിയെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് നീക്കം.
ഐ എസിനു വേണ്ടി കേരളത്തില്‍ വന്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായി റിയാസ് വെളിപ്പെടുത്തിയിരുന്നു. ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ സംഘം വിവിധ ഗ്രൂപ്പുകളായിട്ടാണ് കേരളത്തിലെത്തിയിട്ടുള്ളത്. എന്‍ ഐ എ സംഘം നടത്തുന്ന അന്വേഷണങ്ങള്‍ക്ക് പുറമെയാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം.
റിയാസ് അബൂബക്കറിന്റെ തീവ്രവാദ ആശയങ്ങളോട് കടുത്ത അനുഭാവം പുലര്‍ത്തിയ ഇരുപതിലധികം പേര് ഇപ്പോള്‍ എന്‍ഐഎ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയായിരുന്നു ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. സംശയമുള്ളവരുടെ ഐ പി അഡ്രസ്സുകള്‍ നിരീക്ഷിച്ചുനടത്തിയ അന്വേഷണത്തിലാണ് എന്‍ഐഎയ്ക്ക് നിര്‍ണായക വിവരങ്ങള്‍ പലതും ലഭിച്ചത്.
കൊച്ചിയിലെ എന്‍ ഐ എ കോടതി റിമാന്റ് ചെയ്ത റിയാസിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ കൂടുതല്‍ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ച് കൂട്ടാളികളെ കൂടി അറസ്റ്റ് ചെയ്യാനാണ് എന്‍ ഐ എ നീക്കം. റിയാസുമായി ബന്ധപ്പെട്ടവര്‍ രാജ്യം വിടാതിരിക്കാനുള്ള നീക്കങ്ങളും അന്വേഷണ സംഘം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: