ന്യൂദല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗികാരോപണക്കേസില്‍ യുവതിയുടെ സാന്നിധ്യത്തില്‍ തന്നെ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും, റോഹിന്റന്‍ നരിമാനും സുപ്രീം കോടതി വാര്‍ത്താ കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഏകപക്ഷീയമായ അന്വേഷണം സുപ്രീം കോടതിയുടെ പേര് കളങ്കപ്പെടുത്തും എന്നാണ് വിഷയത്തില്‍ ജഡ്ജിമാരുടെ പുതിയ നിലപാട് എന്നായിരുന്നു വാര്‍ത്ത. ജഡ്ജിമാരുടെ പ്രത്യേക സംഘം യുവതിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം പാടില്ലെന്ന് ആഭ്യന്തര സമിതിക്ക് മുമ്പാകെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
എന്നാല്‍ ജസ്റ്റിസുമാരായ ചന്ദ്രചൂഡും, നരിമാനും സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയെ നേരിട്ട് കാണുകയോ പരാതി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സുപ്രീം കോടതിയുടെ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുന്‍ കോടതി ജീവനക്കാരി സുപ്രീംകോടതിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു.
ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെയാണ് പരാതിക്കാരി ഹാജരായത്. തന്റെ ഭാഗം കേള്‍ക്കാത്ത സമിതിയില്‍ വിശ്വാസമില്ലെന്നും ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതിയോട് സഹകരിക്കാനാകില്ലെന്നും യുവതി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: