ന്യൂദല്‍ഹി: ഈ തെരഞ്ഞെടുപ്പില്‍ കേരളം ദേശീയ ചിന്താധാരയ്ക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍ സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
മോദി സര്‍ക്കാര്‍ ഇത്തവണ അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തില്‍ നിന്നുള്ള പിന്തുണയുമുണ്ടാവും. കേരളം ദേശീയ ചിന്താധാരകള്‍ക്കൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്ലാവര്ക്കും മനസിലാവും. പ്രധാനമന്ത്രിയുടെ വികസന നേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. 2014ന് സമാനമായി ദല്‍ഹിയിലെ ഏഴു സീറ്റുകളും ബിജെപി തന്നെ വിജയിക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ വലിയ നിരാശയിലേക്ക് എത്തിയിരിക്കുകയാണ്. നുണ പ്രചാരണങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി സുപ്രീംകോടതി കയറി ഇറങ്ങി മാപ്പ് പറഞ്ഞു കൊണ്ടിരിക്കുന്നു.
കേരളത്തില്‍ പ്രളയ ദുരിതാശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ 3,500 കോടി രൂപ ചിലവഴിക്കാതെ കെട്ടിക്കിടക്കുകയാണ്. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച വലിയ വീഴ്ചകള്‍ മറച്ചു വെച്ചു സഹായിച്ചത് പക്ഷപാതപരമായി പെരുമാറുന്ന മലയാള മാധ്യമങ്ങളാണ്. ഇതേ മാധ്യമങ്ങള്‍ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശരിയായ ഏകോപനം ഒഡീഷാ തീരത്ത് പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് രക്ഷിച്ച കാര്യവും മറച്ചു പിടിക്കുന്നു. പന്ത്രണ്ടു ലക്ഷത്തോളം ആളുകളെ ചുരുങ്ങിയ സമയം കൊണ്ട് മാറ്റി പാര്‍പ്പിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മികവ് ചര്‍ച്ച ചെയ്യുക തന്നെ വേണം.
അമേഠിയില്‍ പരാജയം ഉറപ്പായതിനാലാണ് രാഹുലിന് വയനാട്ടില്‍ മത്സരിക്കേണ്ടി വന്നത്. വയനാട്ടുകാരുടെ ധാരണ രാഹുല്‍ ജയിച്ചാല്‍ ആ മണ്ഡലം വലിയ വികസന നേട്ടങ്ങള്‍ കാഴ്ച്ച വെക്കുമെന്നാണ്. അത്തരം അബദ്ധ ധാരണകള്‍ ഉള്ളവര്‍ അമേഠിയില്‍ ഒന്നു പോയി നോക്കിയാല്‍ മതി. പതിറ്റാണ്ടുകളായി നെഹ്റു കുടുംബം കൈവശം വെക്കുന്ന മണ്ഡലം എത്ര പിന്നോക്കാവസ്ഥയിലാണെന്ന് അപ്പോഴറിയാമെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: