ന്യൂദല്‍ഹി : ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി രണ്ടുതവണ വിളിച്ചുവെങ്കിലും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി യാത്രയിലാണെന്നാണ് ഒരു തവണ മറുപടി നല്‍കിയത്. രണ്ടാമത് തിരിച്ച് വിളിക്കാമെന്നും അറിയിച്ചെങ്കിലും പിന്നീട് തിരികെ വിളിക്കുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. ഇതേത്തുടര്‍ന്ന് ബംഗാള്‍ ഗവര്‍ണറുമായി നേരിട്ട് ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയതെന്നും അവര്‍ പറഞ്ഞു.
ഫോനി ചുഴലിക്കാറ്റിന് ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തെയും പുനരധിവാസത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മോദി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി ബന്ധപ്പെട്ടുവെന്നും, ബംഗാള്‍ മുഖ്യമന്ത്രിയെ വിളിക്കാന്‍ പോലും തയ്യാറായില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: