തിരുവനന്തപുരം: വിവാദമായ കിഫ്ബിയുടെ മസാല ബോണ്ട് പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പിലേക്ക്. മേയ് 17ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ധനന്ത്രി ടി.എം.തോമസ് ഐസക്കിനൊപ്പം മെയ് 8-ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും.
എസ്എന്‍സി ലാവ്ലിന്റെ ഏറ്റവും വലിയ ഓഹരി പങ്കാളിയായ കാനഡയിലെ സര്‍ക്കാര്‍ പെന്ഷന് ഫണ്ട് സ്ഥാപനമായ സിഡിപിക്യു കമ്പനിക്കു കിഫ്ബിയുടെ മസാലബോണ്ടുകള്‍ വിറ്റഴിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ശക്തമായി നില്‍ക്കുമ്പോളാണ് മസാല ബോണ്ട് പുറത്തിറക്കല്‍ ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കടുക്കുന്നത്.
സിഡിപിക്യുവും ലാവ്ലിന് കമ്പനിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ആദ്യം ന്യായീകരിച്ച മന്ത്രി തോമസ് ഐസക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതു തിരുത്തിയിരുന്നു.
സിപിഎം എതിര്‍ത്തുപോന്ന നവബിലറല്‍ സാമ്പത്തിക നയത്തിന് അനുസൃതമാണ് മസാല ബോണ്ട് എന്നാണ് മുഖ്യ ആരോപണം. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് മുഖ്യാതിഥി. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ലണ്ടനിലെ മാധ്യമപ്രവര്‍ത്തകരുമായും അദ്ദേഹം സംസാരിക്കും. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയില്‍ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനില്‍ സംഘടിപ്പിക്കുന്നുണ്ട്.
ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് മെയ് 8-ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും.
മെയ് 13-ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലെ പസംഗകരില് ഒരാളാണ് കേരള മുഖ്യമന്ത്രി. കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങള്‍ ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവെയ്ക്കും.
നെതര്‍ലാന്റ്സില്‍ മെയ് 9-നാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടികള്‍. നെതര്‍ലാന്റ്സിലെ ഐടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒ വിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വ്യവസായ കോണ്‍ഫെഡറേഷന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ചയുണ്ട്.
പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലാന്റ്സ് നടപ്പാക്കിയ പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കും.
മെയ് 10-ന് നെതര്‍ലാന്റ്സ് ജലവിഭവ – അടിസ്ഥാനസൗകര്യ വികസന മന്ത്രി കോറ വാനുമായി ചര്‍ച്ച നടത്തും. വിദ്യാഭ്യാസം, പ്രദേശിക വികസനം തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യും.
പച്ചക്കറി, പുഷ്പ കൃഷി എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുമായി സംസാരിക്കും. റോട്ടര്‍ഡാം തുറമുഖം, വാഗ്നിയന്‍ സര്‍വ്വകലാശാല എന്നിവയും സന്ദര്‍ശിക്കും. നെതര്‍ലാന്റ്സിലെ മലയാളി കൂട്ടായ്മയുമായും ആശയവിനിമയം നടത്തുന്നുണ്ട്.
യു.എന്‍.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും ചര്‍ച്ച നടത്തുന്നുണ്ട്. മെയ് 14-ന് സ്വിറ്റ്സ്ര്ലാന്റിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി സംസാരിക്കും. സ്വിസ് പാര്‍ലമെന്റിലെ ഇന്ത്യന്‍ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. സ്വിറ്റ്സ്ര്ലാന്റിലെ ഖരമാലിന്യ-സംസ്കരണ പ്ലാന്റുകള്‍ സന്ദര്‍ശിക്കും. സ്വിറ്റ്സ്ര്ലാന്റിലെ പ്രവാസി ഇന്ത്യക്കാരേയും മുഖ്യമന്ത്രി കാണുന്നുണ്ട്.
മെയ് 16-ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധരായ തോമസ് പിക്കറ്റി, ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: