വളാഞ്ചേരി: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. വട്ടപ്പാറ ഡിവിഷനിലെ സിപിഎം കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീനെ(44)തിരെയാണ് കേസ്. ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് അന്വേഷണ ചുമതലയുള്ള തിരൂര്‍ ഡിവൈഎസ്പി പറഞ്ഞു. എന്നാല്‍ മന്ത്രി കെ.ടി.ജലീലിന്റെ വിശ്വസ്തനും സന്തതസഹചാരിയുമായ പ്രതിയെ സംരക്ഷിക്കാന്‍ രാഷ്ട്രീയനീക്കം നടക്കുന്നതായും ആരോപണമുണ്ട്.
പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ആരംഭിച്ച പീഡനം ദിവസങ്ങള്‍ക്ക് മുമ്പാണ് പുറംലോകമറിയുന്നത്. ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ഷംസുദ്ദീന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ താമസസ്ഥലത്തും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയും സഹോദരിയും കൂടി ചൈല്ഡ്ലൈനിലെത്തി പരാതിപ്പെടുകയായിരുന്നു. കൗണ്‍സിലിങ്ങിന് വിധേയമാക്കിയതിന് ശേഷം ചൈല്‍ഡ് ലൈന്‍ കേസ് പോലീസിന് കൈമാറി.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇതിന് പിന്നില്‍ ഷംസുദ്ദീനാണെന്ന് വ്യക്തമായിട്ടുണ്ട്. പീഡനവിവരം പുറംലോകമറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറയുന്നു. മാതാപിതാക്കളും സഹോദരിയും പീഡനത്തിന് കൂട്ടുനിന്നെന്ന് വരുത്തിത്തീര്‍ക്കുമെന്നും കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: