മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വിവാദ വ്യവസായിയുമായ പി.വി. അന്‍വറിനെതിരെ വീണ്ടും സിപിഐ. അന്‍വര്‍ നടത്തിയ പ്രസ്താവനകള്‍ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതെന്ന് സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ വിലയിരുത്തി. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി. സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചതും ശരിയായില്ല. വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്ന് യോഗം താക്കീത് നല്കി.
സിപിഐയും അന്‍വറും തമ്മിലുള്ള പോര് തെരുവിലേക്കും വ്യാപിച്ചിരുന്നു. മുസ്ലിം ലീഗും സിപിഐയും ഒരുപോലെയാണെന്നും സിപിഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തതെന്നും പറഞ്ഞ് പോരിന് തുടക്കമിട്ടത് അന്‍വറായിരുന്നു.
ഇതിനെതിരെ സിപിഐ രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി നോക്കിയിരിക്കാനാവില്ലെന്ന് സിപിഐ മലപ്പുറം ജില്ലാ നേതൃത്വം അന്‍വറിന് മുന്നറിയിപ്പ് നല്കി. ഇതോടെ ഒരുപടി കൂടി കടന്ന് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ സംസ്ഥാന സമിതിയംഗവുമായ പി.പി. സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്ന് അന്‍വര്‍ ആരോപിച്ചു. ഇതിനെതിരെ മലപ്പുറം ജില്ലയിലുടനീളം എഐവൈഎഫ് പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: