ഇന്ത്യയുടെ സത്യസന്ധമായ നിലപാടുകള്‍ക്ക് രാജ്യാന്തര അംഗീകാരം ലഭിക്കുന്നു. ശത്രുരാജ്യങ്ങള്‍ പോലും നമ്മെ ആദരപൂര്‍വ്വം അംഗീകരിക്കുന്നു. ഭാരതാംബയുടെ സഹനശക്തിക്കും, ഭീകരവാദത്തിന് എതിരെയുള്ള ശക്തമായ നിലപാടിനും അത്ഭുതപൂര്‍വ്വമായ പിന്തുണയാണ് ലോകരാജ്യങ്ങളില്‍ നിന്നു ലഭിക്കുന്നത്. ഇത് കരുത്തുറ്റ ഭരണാധികാരിയുടെ നയപരമായ വിജയമായി ചരിത്രം രേഖപ്പെടുത്തും. രാജ്യത്തെ സ്ഫോടന പരമ്പരകളുടെ മുഖ്യ സൂത്രധാരനായിരുന്ന മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ധീരമായ നടപടി സ്വീകരിക്കുന്ന നരേന്ദ്രമോദിയ്ക്കുള്ള അംഗീകാരം കൂടിയാണ് ലോകരാജ്യങ്ങളുടെ ഈ നടപടി.
ഇസ്ലാമിക ഭീകരവാദത്തിനും ആഗോള സമാധാനത്തിനുമെതിരെ അചഞ്ചലവും, സുദൃഢവുമായ നിലപാട് ഏറ്റെടുക്കുവാന്‍ ധൈര്യം കാണിച്ചതും രാജ്യാന്തരബന്ധങ്ങള്‍ മാതൃകാപരമായി നിലനിര്‍ത്താന്‍ കഴിഞ്ഞതും കൊണ്ടാണ് നരേന്ദ്രമോദിക്ക് യുഎഇ ആ രാജ്യത്തെ പരമോന്നതപദവി നല്കി മോദിയ ആദരിച്ചത്. മതമൗലീകവാദികളായ സൗദി അറേബ്യപോലും മോദിയുടെ നയതന്ത്ര ബന്ധത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു.
ഇലക്ഷന് ചൂട് കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴും നമ്മുടെ സഹോദരരാജ്യമായ ശ്രീലങ്കയില്‍ ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടുകയും ആവിശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ സ്വീകരിച്ച് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സിനെ അവരുടെ ആഭ്യന്തര സുരക്ഷയ്ക്ക് നല്‍കുകയും ചെയ്തത് എത്ര കരുതലോടെയാണെന്ന് നാം കണ്ടു. നിര്‍ണായകസമയത്ത് ഉചിതമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നതു മികവിന്റെ തെളിവാണ്. ഇവിടെ മോദി വിജയം കൈവരിച്ചു എന്നു പറയാതെ വയ്യ.
നരേന്ദ്രമോദി രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിയെടുത്ത സൗഹൃദം ഏറ്റവും പരമപ്രധാനമായ സമയത്ത് എങ്ങനെ പ്രയോജനപ്പെട്ടു. ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താവ് ലക്ഷ്യബോധമില്ലാതെ പ്രവര്‍ത്തിക്കില്ല. അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനങ്ങളുടെ ആകെതുക കൂടിയാണ് ഈ വിജയങ്ങള്‍. സമാനതകളില്ലാത്ത സംഭവങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത് സുസ്ഥിരമായ ഒരു ഗവണ്മെന്റിന്റെ ഇച്ഛാശക്തിയെ കാണിക്കുന്നു. വ്യോമസേനയുടെ കരുത്തും നിശ്ചയദാര്‍ഡ്യവും ലക്ഷ്യബോധവും സൂക്ഷ്മതയും ഏകോപനവും ലോകശ്രദ്ധ ആകര്ഷിച്ചതില് നമുക്ക് അഭിമാനിക്കാം. യുദ്ധവീര്യത്തിലും നയനന്ത്രത്തിലും ഇന്ത്യയുടെ കഴിവ് വാനോളം ഉയര്‍ന്ന് നില്ക്കുമ്പോള് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വര്‍ത്തമാന കാലഘട്ടത്തിലെ രണ്ട് ഝാന്സിറാണിമാരെകൂടി അഭിമാനത്തോടെ ഓര്‍ക്കണം. കേന്ദ്രമന്ത്രിമാരായ സുഷമസ്വരാജും നിര്‍മല സീതാരാമനും ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അഭിമാനമാണ്.
പാകിസ്ഥാനില്‍ നമ്മള് നടത്തിയ വ്യോമ ആക്രമണപദ്ധതി തയ്യാറാക്കിയത് പടിഞ്ഞാറന്‍ വ്യോമകമാന്ഡ്് മേധാവി എയര്‍ മാര്‍ഷല്‍ സി. ഹരികുമാറാണ്. ഇദ്ദേഹം ചെങ്ങന്നൂര്‍, പാണ്ടനാട്, വന്മവഴിയില് കുടുംബാംഗമാണ്. ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ പദ്ധതിയുടെ അമരക്കാരന് മലയാളി ആണെന്നുള്ളത് നമുക്ക് ഇരട്ടി മധുരം നല്കുന്നു.
-രവീന്ദ്രവര്‍മ ഓമല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: