ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റിന്റെ ഭീതികള്‍ അകന്നതോടെ ഒഡീഷ സാധാരണനിലയിലേക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൃത്യമായ ആസൂത്രണം മരണസംഖ്യ കുറച്ചെങ്കിലും വ്യാപകനാശനഷ്ടമാണുണ്ടായത്. അതില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനം.
അതേസമയം, ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെത്തും. മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി സംസാരിച്ചെന്നും രാജ്യമൊന്നടങ്കം ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഒഡീഷ സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 29 ആയി. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. 12 ജില്ലകളിലായി ആഞ്ഞടിച്ച ഫോനി പത്ത് ലക്ഷത്തിലധികം പേരെ ബാധിച്ചു. 24 മണിക്കൂറിനുള്ളില്‍ പതിനൊന്ന് ലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാര്പ്പിച്ചതുകൊണ്ടാണ് മരണസംഖ്യ ഉയരാതിരുന്നത്. ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ഭുവനേശ്വര്‍, പുരി എന്നിവിടങ്ങളിലെ ആശയവിനിമയ ഉപാധികള്‍ പൂര്‍ണമായും തകരാറിലായി. ഇവ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി സുരേഷ് മഹാപത്ര പറഞ്ഞു. ഭുവനേശ്വറില്‍ നിന്ന് നിര്‍ത്തിവച്ച വിമാന- ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെ ഉച്ചയോടെ പുനഃസ്ഥാപിച്ചു.
വെള്ളിയാഴ്ച രാവിലെ മുതല്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ഒഡീഷ തീരത്ത് ആഞ്ഞടിച്ച ഫോനി ശനിയാഴ്ച 60 കിലോമീറ്റര്‍ വേഗത്തില്‍ കൊല്‍ക്കത്തയുടെ വടക്ക് പടിഞ്ഞാറന്‍ ദിശയിലെത്തി. ബംഗാളില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താതെ കടന്നുപോയ കാറ്റ് ബംഗ്ലാദേശില്‍ 16 പേരുടെ ജീവനെടുത്തു. ബംഗാളില്‍ ഫോനി കാര്യമായ നാശനഷ്ടങ്ങളൊന്നും വരുത്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബനര്‍ജി അറിയിച്ചു.
വിവരങ്ങള്‍ നല്‍കിയത് ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങള്‍
വന്‍ദുരന്തം ഒഴിവാക്കിയതില്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങള്ക്കുമുണ്ട് വലിയ പങ്ക്. ഓരോ 15 മിനിറ്റ് കൂടുംതോറും ഫോനിയുടെ സ്ഥാനവും വേഗവും അറിയിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇന്‍സാറ്റ്-3ഡി, ഇന്‍സാറ്റ്-3ഡിആര്‍, സ്കാറ്റ്സാറ്റ്-1, ഓഷ്യന്‍സാറ്റ്-2, മെഗാ ട്രോപിക്സ് തുടങ്ങിയ ഉപഗ്രഹങ്ങളാണ്. ഫോനിയുടെ ദിശ കൃത്യമായി അറിയുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷക്കണക്കിന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ കഴിഞ്ഞത്. ഉപഗ്രഹങ്ങളിലുള്ള സ്കാറ്ററോമീറ്റര്‍ ഉപയോഗിച്ച് ഫോനി ചുഴലിക്കാറ്റിന്റെ കേന്ദ്രം കണ്ടുപിടിക്കാനായതാണ് ഏറ്റവും വലിയ നേട്ടമായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രശംസയേറ്റുവാങ്ങി ഒഡീഷ പോലീസ്
ഫോനിയെ പ്രതിരോധിക്കുന്നതില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഒഡീഷ പോലീസിന്് അഭിനന്ദന പ്രവാഹം. ആയിരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ചത് പോലീസാണ്.
ഒരു പോലീസ് ഉദ്യോഗസ്ഥ സ്ത്രീകളെ ബൈക്കിലിരുത്തി ക്യാമ്പിലേക്ക് കൊണ്ടുപോകുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം വയോധികയെ തോളിലേറ്റി വാഹനത്തിനരികിലേക്ക് പോകുന്ന പോലീസുകാരുടെ ചിത്രങ്ങളുമുണ്ട്.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 12 ലക്ഷത്തോളം ആള്‍ക്കാരെയാണ് മാറ്റി പാര്‍പ്പിച്ചത്. 1999ല്‍ ഒഡീഷയിലുണ്ടായ ചുഴലിക്കാറ്റില്‍ പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: