ബെംഗളൂരു: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്്സിന് നിര്‍ണായകമായത് വിന്‍ഡീസ് യുവതാരം ഷിമ്രോണ്‍ ഹെറ്റ്മയറുടെ ബാറ്റിങ് മികവ്. 47 പന്തില്‍ ആറു സിക്സും നാല് ഫോറും അടക്കം 75 റണ്‍സ് റണ്‍സ് നേടിയ ഹെറ്റ്മയര്‍ ടീമിന് സമ്മാനിച്ചത് നാല് വിക്കറ്റിന്റെ ആശ്വാസ ജയം. സീസണില്‍ ബെംഗളൂരുവിന്റെ അഞ്ചാം വിജയമാണിത്.
176 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ബെംഗളൂരുവിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ പൂജ്യത്തിന് പുറത്തായി. നായകന് വിരാട് കോഹ്ലി (16), ഡിവില്ലിയേഴ്സ് (ഒന്ന്) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മധ്യനിരയില്‍ ഹെറ്റ്മയറും ഗുര്‍കീരത് സിങ്ങും ഒന്നിച്ചതോടെയാണ് മത്സരത്തില്‍ ബെംഗളൂരു പിടിമുറുക്കിയത്. നാലാം വിക്കറ്റില്‍ ഇരുവരും 144 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗുര്‍കീരത് 48 പന്തില്‍ ഒരു സിക്സും എട്ടു ഫോറും സഹിതം 65 റണ്‍സ് എടുത്തു. ഇരുവരും പുറത്തായെങ്കിലും ഗ്രാന്‍ഡ്ഹോം-ഉമേഷ് യാദവ് സഖ്യം ടീമിനെ 19.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സില്‍ എത്തിച്ചു. ഹൈദരാബാദിനായി ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഇരുപതോവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. നായകന് കെയ്ന്‍ വില്യംസണിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്കോറിലെത്തിയത്. വില്യംസണ് 43 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും അടക്കം 70 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹ (20), മാര്ട്ടിന് ഗുപ്റ്റില്‍ (30), വിജയ് ശങ്കര്‍ (27) എന്നിവര്‍ വില്യംസണിന് മികച്ച പിന്തുണ നല്കി. ബെംഗളൂരുവിനായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: