രാമലക്ഷ്മണന്മാര്ക്ക് സീതാദേവിയെ കണ്ടത്താനുള്ള മാര്‍ഗമുപദേശിച്ചു ദനു. ശബരിഗിരി എന്നു പേരുള്ള ഒരു ഉന്നത തടപ്രദേശമുണ്ട്. അവിടെ ശബരിയെന്നു പേരുള്ള ഒരു വൃദ്ധതാപസി രാമനാമം ജപിച്ചിരിപ്പുണ്ട്. അങ്ങ് അവിടെ ചെന്ന് ശബരിയെ കാണണം. അവള് ദിവ്യജ്ഞാനം സിദ്ധിച്ചവളാണ്. സീതയെക്കുറിച്ച് അവളില്‍ നിന്ന് അറിയാനാകും. കരണീയമായൊരു മാര്‍ഗം ആ സിദ്ധയോഗിനി നിര്‍ദേശിക്കും. ഇത്രയും പറഞ്ഞ് ദനു ഗന്ധര്വനഗരിയിലേക്ക് തിരികെപ്പോയി.
രാമനും ലക്ഷ്മണനും നേരെ പോയത് ശബര്യാശ്രമത്തിലേക്കായിരുന്നു. ആ പ്രദേശം പൂക്കളാലും ഫലവൃക്ഷങ്ങളാലും കമനീയമായിരുന്നു. വര്ഗവിദ്വേഷങ്ങളൊന്നും അവിടത്തെ പക്ഷിമൃഗാദികളെപ്പോലും സ്പര്‍ശിച്ചിരുന്നില്ല. മാന്‍കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കുന്ന സിംഹവും ഒന്നിച്ചുകളിക്കുന്ന പുലിക്കുട്ടികളും മാന്കുട്ടികളുമൊന്നും അവിടെ ഒരു അസാധാരണ കാഴ്ചയായിരുന്നില്ല. കീരിയും പാമ്പും അവിടെ സന്തോഷത്തോടെ ഒളിച്ചു കളിച്ചു.
ആശ്രമത്തിലെത്തിയ ദശരഥപുത്രന്മാരെ ശബരി ഭക്ത്യാദരപൂര്‍വം സ്വീകരിച്ചു. അവര്‍ക്ക് പഴങ്ങളും കിഴങ്ങുകളും നല്കി സത്ക്കരിച്ചു. തന്റെ മുമ്പില്‍ ഭക്തിപാരവശ്യങ്ങളോടെ നിന്ന ശബരിയോട് രാമന് പറഞ്ഞു; ”മാതാവേ അവിടുത്തെ അതിഥി സത്ക്കാരത്തില്‍ അത്യന്തം സന്തുഷ്ടരാണ് ഞങ്ങള്‍. കാനനയാത്രയുടെ ക്ഷീണമത്രയും ഞങ്ങളെ വിട്ടകന്നു. ഭവതി ആരാണെന്നറിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. തപോനിഷ്ഠ സ്വീകരിച്ചത് എന്തിനെന്നു കൂടി പറഞ്ഞാലും.” ഗന്ധര്വരാജകുമാരിയായിരുന്ന താന്‍ കാട്ടാളത്തിയായി മാറിയ കഥ പറഞ്ഞു തുടങ്ങി ശബരി.
”ചിത്രകവചന്‍ എന്ന ഗന്ധര്‍വ രാജാവിന്റെ പുത്രിയായിരുന്നു ഞാന്‍. മാലിനിയെന്ന് പേര്. മഹാബ്രഹ്മജ്ഞാനിയായ വീതിഹോത്രന്‍ എന്ന ഗന്ധര്‍വ രാജകുമാരനായിരുന്നു ഭര്‍ത്താവ്. ദൗര്‍ഭാഗ്യത്താല്‍ ഞാന്‍ കല്മാഷന് എന്ന കിരാതന്റെ കാമുകിയായി. ഭര്‍തൃവഞ്ചകിയായ നീ വെറുമൊരു കാട്ടാളക്കാമിനിയായി തീരട്ടെയെന്ന് ഭര്‍ത്താവ് എന്നെ ശപിച്ചു. എന്നാല്‍, രാമദേവനില്‍ നിന്ന് എനിക്ക് കളങ്കപരിഹാരവും ശാപമോചനവും കിട്ടുമെന്ന് അദ്ദേഹം എന്നെ അനുഗ്രഹിക്കുകയും ചെയ്തു.
അങ്ങനെയാണ് ഞാന്‍ ശബരസങ്കേതമായ ഈ ഗിരിയിലെത്തിയത്. ബ്രഹ്മജ്ഞാനികളായ കുറേ തപസ്വികള്‍ ഇവിടെ പാര്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരുടെ ശുശ്രൂഷ ചെയ്തും ബ്രഹ്മജ്ഞാനം നേടിയും ഇവിടെ കഴിഞ്ഞുകൂടി. അവരെല്ലാം ബ്രഹ്മപദം പ്രാപിച്ചു. അവര്‍ ദേഹത്യാഗം ചെയ്യും മുമ്പ്, ശ്രീരാമദര്‍ശനവും ശാപവിമുക്തിയും ഉടനെയുണ്ടാകുമെന്ന് എന്നെ അറിയിച്ചിരുന്നു. ഭൂതഭാവികള്‍ അറിയാനുള്ള ദിവ്യദൃഷ്ടിയുണ്ടാകുമെന്നും അനുഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അങ്ങ് ശ്രീരാമദേവനാണെന്ന കാര്യം എനിക്ക് അറിയാനായത്. പത്നിയെ കണ്ടെത്താനുള്ള വ്യഗ്രതയിലാണ് അങ്ങെന്നും ഞാന്‍ മനസ്സിലാക്കുന്നു.”
സീതയെ കണ്ടെത്താനുള്ള മാര്‍ഗവും ഉപദേശിച്ചു ശബരി. ശബരിഗിരിയില്‍ നിന്ന് കുറേ മുമ്പോട്ടു നടന്നാല്‍ പുണ്യവാഹിനിയായ പമ്പാനദി കാണാം. അവിടെ നിന്ന് അല്‍പ്പം കൂടി യാത്ര ചെയ്താല്‍ ഋശ്യമൂകാചലത്തിലെത്തും. ആ പര്‍വതത്തിന്റെ നെറുകയില്‍ സൂര്യപുത്രനായ സുഗ്രീവന് നാലഞ്ചു വാനരന്മാര്‍ക്കൊപ്പം താമസിക്കുന്നുണ്ട്. സുഗ്രീവനുമായി സഖ്യം ചെയ്താല്‍ സീതയെ കണ്ടെത്താനും
ശത്രുവിനെ കൊന്നൊടുക്കാനുമാകും. ഇതെല്ലാം നടക്കുമെന്ന് ഉള്‍ക്കണ്ണാല്‍ എനിക്ക് കാണാനാവുന്നുണ്ട്. പരമവൃദ്ധയായ ശബരി ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ രൂപമൊന്നാകെ മാറി. അതിസുന്ദരിയായ ഗന്ധര്‍വ കുമാരി മാലിനിയിലേക്കുള്ള മാറ്റം.
ഉടനെ ഒരു ദിവ്യവിമാനത്തില്‍ സുഭഗനായൊരു ഗന്ധര്‍വ രാജകുമാരന് അവിടെ വന്നെത്തി. മാലിനിയുടെ ഭര്‍ത്താവായ വീതിഹോത്രനായിരുന്നു അത്. അദ്ദേഹം ശ്രീരാമപാദങ്ങള്‍ വന്ദിച്ച ശേഷം മാലിനിയേയും കൊണ്ട് ഗന്ധര്‍വ നഗരിയിലേക്ക് യാത്രയായി.
സുഗ്രീവസഖ്യം തേടുന്നതിനായി രാമലക്ഷ്മണന്മാര് വീണ്ടും യാത്ര തുടര്‍ന്നു. അവര്‍ പമ്പയില്‍ എത്തിച്ചേര്‍ന്നു. പമ്പാസരസ്സിന്റെ പരിസരം പ്രകൃതിരമണീയമായിരുന്നു. തീരങ്ങളില്‍ പൂത്തുലഞ്ഞ് നി
ല്ക്കുന്ന മരങ്ങള്‍. തിങ്ങി നിറഞ്ഞു നില്ക്കുന്ന ഗിരിശൃംഗങ്ങള്‍. ശുദ്ധസ്ഫടികം പോലെ തെളിഞ്ഞനീരില് ചെന്താമരയും, വെണ്‍താമരയും നിറഞ്ഞു നിന്നു. വിടര്‍ന്നു പരിലസിക്കുന്ന താമരപ്പൂവില്‍ അരയന്നങ്ങള്‍ വന്നിരിക്കുന്നു. അവയില്‍ നിന്ന് പൂമ്പൊടികള്‍ വെള്ളത്തില്‍ വീഴുന്നു. അവ തിന്നാനെത്തുന്ന വാളകള്‍ വെള്ളത്തിനു മീതേ പാളിപ്പുളഞ്ഞ് അരയന്നത്തെകണ്ട് പിന്‍വാങ്ങുന്നു. ശാസ്ത്രാഭ്യാസികള് വാള്‍പയറ്റു നടത്തുന്നതു പോലെയായിരുന്നു ഈ കാഴ്ച.
ശ്രീരാമലക്ഷ്മണന്മാര് പുണ്യപമ്പയില്‍ ഇറങ്ങിക്കുളിച്ച് താമരയിലയില്‍ വെള്ളം കോരി കുടിച്ച് ക്ഷീണവും ദാഹവും തീര്‍ത്ത് ഋഷ്യമൂകാചലത്തെ ലക്ഷ്യമാക്കി നടന്നു. രാമലക്ഷ്മണന്മാരെത്തുമ്പോള് ഋശ്യമൂകഗിരിയുടെ മധ്യത്തിലായി ഒരു മരത്തണലില്‍ വാനരന്മാരോടൊത്ത് ഇരിക്കുകയായിരുന്നു സുഗ്രീവന്. തന്റെ നേരെ വരുന്ന യുവാക്കളെ സുഗ്രീവന് ഭയാശങ്കകളോടെ നോക്കി. എതിരേ വരുന്നവര്‍ തന്റെ ശത്രുക്കളാണോ? കൂട്ടത്തില്‍ തന്റെ പരമശത്രുവായ ബാലിയുണ്ടോ എന്ന സംശയമുയര്‍ന്നു സുഗ്രീവനില്‍.
സുഗ്രീവന് തന്റെ വിശ്വസ്ത മന്ത്രിയായ ഹനുമാനെ, വന്നതാരെന്നറിയാന്‍ പറഞ്ഞുവിട്ടു. ഹനുമാന് വടുരൂപം ധരിച്ച് ശ്രീരാമന്റെയരികിലെത്തി. തന്നെ പ്രണമിച്ചു നിന്ന ഹനുമാനോട്, അങ്ങ് ആരാണെന്നും എവിടേക്ക് പോകുന്നുവെന്നും രാമന് ചോദിച്ചു.
”ഞാന്‍ ആ കാണുന്ന ഋശ്യമൂകാചലത്തിലെ ആശ്രമത്തിലുള്ള ഒരു വൈദികബ്രഹ്മചാരിയാണ്. ഇന്നത്തെ പഠനം കഴിഞ്ഞ് ആഹാരമന്വേഷിച്ച് പുറത്തിറങ്ങിയതാണ്. ഇങ്ങനെ സഞ്ചരിക്കുന്നതിനി
ടയില്‍ അങ്ങയെപ്പോലുള്ള ഭവ്യാത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നന്നായിരിക്കുമെന്ന് തോന്നി.” ഹനുമാന് മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: