തിരുവനന്തപുരം: മലയാളികള്‍ ജോലി ചെയ്യാന്‍ മടിച്ചു നിന്നിടങ്ങളില്‍ കൂണുകള്‍ മുളയ്ക്കുന്നതു പോലെ കടന്നുവന്ന് വിടവ് നികത്തിയ ഇതരസംസ്ഥാനക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ മനുഷ്യാവകാശ ലംഘന കേന്ദ്രങ്ങള്‍. രാപ്പകലില്ലാതെ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ തല ചായ്ക്കുന്നത് കാലിത്തൊഴുത്തുകളെക്കാള്‍ ഇടുങ്ങിയ മുറികളില്‍. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന തകര പുരയിലെ അഞ്ചു പേര്‍ക്ക് കഷ്ടിച്ച് കിടന്നുറങ്ങാവുന്ന മുറിയില്‍ കഴിയുന്നത് 25 ലധികം പേര്. 15 ഓളം പേര്‍ക്ക് ഒന്നോ രണ്ടോ ശൗചാലയം.
മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ ഹെല്‍ത്ത് വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ലേബര്‍ ക്യാമ്പുകളുടെ ശോചനീയാവസ്ഥ കണ്ടെത്തിയത്. രോഗങ്ങള്‍ പടരാനുള്ള സാധ്യതയുള്ളതിനാല്‍ തൊഴിലാളികളെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഹെല്‍ത്ത് വിഭാഗം അധികൃതര്‍ ഉടമസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
നഗരസഭ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ നന്തന്‍കോട്, മുട്ടട, കുറവന്‍കോണം വാര്‍ഡുകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ നഗരസഭാ ഹെല്‍ത്ത് വിഭാഗം പരിശോധന നടത്തി. കെട്ടിട നിര്‍മാണത്തിനും ഹോട്ടല്‍ തൊഴിലിനുമായി വേണ്ടി ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളിലാണ് ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയത്.
നന്തന്‍കോട് വാര്‍ഡില്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപം ഒരു പഴയ കെട്ടിടത്തില്‍ അഞ്ചു പേര്‍ക്ക് മാത്രം താമസിക്കാന്‍ കഴിയുന്ന സ്ഥലത്ത് ഒരു ശുചിമുറി മാത്രമാണുള്ളത്. പരിസരത്ത് മാലിന്യങ്ങള്‍ നിറഞ്ഞ് ഈച്ചയും ഇഴജന്തുക്കളും പെരുകിയിരിക്കുന്നു. അടുക്കളയായി ഉപയോഗിക്കുന്ന സ്ഥലം വൃത്തിഹീനമായാണ് നഗരസഭാ ഹെല്‍ത്ത്വിഭാഗം നടത്തിയപരിശോധനയില്‍ കണ്ടെത്തിയത്.
കുറവന്‍കോണം നേതാജി ബോസ് റോഡിലുള്ള മറ്റൊരു കേന്ദ്രത്തിലും അവസ്ഥ വ്യത്യസ്തമല്ല. അവിടെ 50 ഓളം തൊഴിലാളികളെയാണ് ഒരു വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്തിരിക്കുന്നതായും ഹെല്‍ത്ത് വിഭാഗം കണ്ടെത്തി. കെട്ടിടത്തിനു മുകളില്‍ അനധികൃതമായി തകരഷീറ്റ് കൊണ്ട് മറച്ചാണ് തൊഴിലാളികള്‍ താമസിക്കുന്നത്. മുട്ടട ഗാന്ധി സ്മാരക റോഡില്‍ കുറവന്‍കോണം കിംഗ്സ് സ്റ്റാന്റിലെ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലും സ്ഥിതി ദയനീയമാണ്.
ആരോഗ്യ വിഭാഗം പരിശോധന നടത്തുമ്പോള്‍ തൊഴിലാളികള്‍ മാത്രമാണ് ഇവിടങ്ങളില്‍ ഉണ്ടായിരുന്നത്. കരാറുകാരോ കെട്ടിട ഉടമസ്ഥരോ സ്ഥലത്തില്ലായിരുന്നു. ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ തൊഴിലാളികളെ ഉടന്‍ തന്നെ മാറ്റിപാര്‍പ്പിക്കാന്‍ കെട്ടിട ഉടമസ്ഥന് നിര്‍ദേശം നല്കി. വൃത്തിഹീനമായ കെട്ടിടങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ വൃത്തിയാക്കാനും ഉടമകള്‍ക്ക് നോട്ടീസ് നല്കി. നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്. മിനു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാഖി രഘുനാഥ്, അജി .കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: