അങ്കമാലി: ഒരു കാലഘട്ടത്തില്‍ ചരക്ക് ഗതാഗതത്തിനും കൃഷിയാവശ്യത്തിനും കുടിവെള്ളത്തിനും ആശ്രയമായിരുന്ന മാഞ്ഞാലിതോട് സംരക്ഷണമില്ലാതെ നശിക്കുന്നു. അങ്കമാലി നഗരസഭ പ്രദേശം മുതല്‍ പടിഞ്ഞാറ് നെടുമ്പാശേരി, ചെങ്ങമനാട്, പാറക്കടവ്, കുന്നുകര പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി പെരിയാറില്‍ ചേരുന്ന മാഞ്ഞാലി തോടാണ് പുനരുജ്ജീവനത്തിനായി കാത്തുകിടക്കുന്നത്. ഒരുകാലത്ത് കൊടുങ്ങല്ലൂരില്‍ നിന്ന് അങ്കമാലിയിലേക്ക് ചരക്കുക്കള്‍ എത്തിക്കുന്നതിനും തിരിച്ച് കൊടുങ്ങല്ലൂരില്‍ എത്തിക്കുന്നതിനും മാഞ്ഞാലി തോടിനെയാണ് ആശ്രമിച്ചിരുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രമായതോടെ ഒഴുക്ക് നിലച്ചു. ഇതോടെ തോടിനെ ആശ്രയിച്ച് കൃഷിയിറക്കിയിരുന്ന ഇരുകരകളിലുമുള്ള ഏക്കറ് കണക്കിന് കൃഷിഭൂമി തരിശായി. തോട്ടില്‍ അവശേഷിക്കുന്ന വെള്ളം മലിനമായതാണ് പ്രദേശവാസികള്‍ നേരിടുന്ന മറ്റൊരു പ്രശ്നം. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ ടാങ്കുകളും മാരകമായ ആസിഡുമായി എത്തുന്ന ലോറികളും കഴുകുന്നത് ഈ തോട്ടിലാണ്.
തോടിന് ഇരുവശത്തുമുള്ള കടവുകള്‍ ഇപ്പോള്‍ പായല്‍ നിറഞ്ഞിരിക്കുകയാണ്. കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന ഈ തോട്ടില്‍ ഇപ്പോള്‍ ഇറങ്ങിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെന്നും മാരകമായ രോഗങ്ങള്‍ പിടിപെടുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മത്സ്യങ്ങളും തോട്ടില്‍ ചത്ത് പൊങ്ങുന്നുണ്ട്. കൃഷിയ്ക്ക് പോലും ഈ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഓയിലും ഗ്രീസും മറ്റ് മാലിന്യങ്ങളും കലര്‍ന്ന വെള്ളം ഉപയോഗിച്ചാല്‍ കൃഷി നശിക്കും. നിരവധി ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളം പമ്പ് ചെയ്യുമ്പോള്‍ ദുര്‍ഗന്ധം വമിക്കുകയാണ്. തോട്ടില്‍ നിന്നുള്ള ഉറവ ഈ പ്രദേശത്തെ കിണറുകളെയും മലിനപ്പെടുത്തുന്നു. തോട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പല പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും ഫലവുമുണ്ടായില്ല. തോടിന്റെ സംരക്ഷണത്തിന് നബാര്‍ഡ് സഹായത്തോടെ തോടിന്റെ ആഴം കൂട്ടി ഇരുകരകളിലും മണ്‍ഭിത്തികള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കി ആദ്യ ഘട്ടത്തില്‍ കറുകുറ്റി മുതല്‍ കരയാംപറമ്പ് വരെയും പിന്നീട് കരയാംപറമ്പ് മുതല്‍ മധുരപ്പുറം പാലംവരെയും നവീകരണ ജോലികള്‍ നടത്തിയെങ്കിലും പദ്ധതി പാതിവഴിയിലുപേക്ഷിച്ചു.
ഇതോടെ തോട് വീണ്ടും കാടുകയറി പഴയപടിയായി. മലിനീകരണം തടയാന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് നടപടിയും ഉണ്ടാകുന്നില്ല. നഗരസഭയോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ ഈക്കാര്യങ്ങളൊന്നും അന്വേഷിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. അധികൃതര്‍ കൈയ്യൊഴിഞ്ഞതോടെ തെളിനീര് സംഘടനയുടെ നേതൃത്വത്തില്‍ മാഞ്ഞാലി തോട് സംരക്ഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. നിരവധി പഞ്ചായത്തുകളിലേയും കാര്‍ഷികാവശ്യത്തിന് ഉപകാരപ്രദമായ മലിന്യകൂമ്പാരമായി കിടക്കുന്ന മാഞ്ഞാലി തോട് നാട്ടുകാരുടെ നേതൃത്വത്തില്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ വീണ്ടും തോട് മലിനപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്ന് സംഘടന ഭാരവാഹികളായ ജെയിസണ്പാനി കുളങ്ങര, ജോര്‍ജ് സ്റ്റീഫന്‍, എം.പി. വിത്സന്, ചാള്‍സ് .ജെ.തയ്യില്‍, പ്രസിഡന്‍സി ക്ലബ് പ്രസിഡന്റ് ജോണി പള്ളിപ്പാടന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: