നെടുമ്പാശ്ശേരി: ചെങ്ങമനാട് നെടുവന്നൂരില്‍ ദമ്പതികള്‍ നടത്തുന്ന കച്ചവടസ്ഥാപനങ്ങളില്‍ വന്‍ അഗ്നിബാധ. 20 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ കച്ചവട സ്ഥാപനത്തിലേക്ക് പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് തീയണക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെങ്ങമനാട് ദേശം തലക്കൊള്ളി പുവ്വത്തുംപടവില് വേണുഗോപാല്‍- ആശ ദമ്പതികള്‍ നടത്തിവരുന്ന മെഡിക്കല്‍ ഷോപ്പും, ബേക്കറിയും, സ്റ്റേഷനറിയും ഉള്‍പ്പെട്ട സ്ഥാപനവുമാണ് വന്‍ തീപ്പിടിത്തത്തില്‍ കത്തി നശിച്ചത്. 17 വര്‍ഷത്തോളമായി നെടുവന്നൂരില്‍ കച്ചവടം നടത്തുന്ന ദമ്പതികളാണിരുവരും. കരുമത്തി ജോയിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അഞ്ച് വര്‍ഷം മുമ്പാണ് കച്ചവടം തുടങ്ങിയത്. കിഴക്ക് വശത്തെ ‘ ശ്രീകൃഷ്ണു മെഡിക്കല്‍സ്’ ആശയുടെ ഉടമസ്ഥതയിലും, തെക്ക്വശത്തെ ‘കാവ്യ സ്റ്റോഴ്സ്’വേണുവിന്റെ ഉടമസ്ഥതയിലുമാണുള്ളത്. പതിവ്പോലെ ശനിയാഴ്ച രാത്രി 11.30ഓടെ വേണു കട അടച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെ തൊട്ടടുത്തുള്ള വിവാഹവീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന അനൂപാണ് കെട്ടിടത്തില്‍ നിന്ന് ശക്തമായ തോതില്‍ പുക ഉയരുന്നത് കണ്ടത്. ഉടനെ വിവാഹ വീട്ടിലുള്ളവരെ വിവരം അറിയിച്ചു. നാട്ടുകാര്‍ ഓടിയത്തെിയപ്പോഴേക്കും ഷട്ടറുകളുടെ മുകളിലും, താഴെയും തീപടരുകയായിരുന്നു. തീയണക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാര്‍ ആലുവ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വര കെഎസ്ഇബി അധികൃതരത്തെി വൈദ്യുതി ബന്ധം വിഛേദിച്ചു. അഗ്നിശമന സേനയും, സംഭവമറിഞ്ഞത്തെിയ നെടുമ്പാശ്ശേരി പൊലീസും, നാട്ടുകാരും ചേര്‍ന്ന് മണിക്കൂറോളം സാഹസികമായി നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപ്പോഴേക്കും സര്‍വ്വവും കത്തിനശിച്ചിരുന്നു.
മെഡിക്കല്‍ ഷോപ്പിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരുന്നുകള്‍, ഫ്രിഡ്ജ്, ഫ്രീസര്‍, അലമാരകള്‍, മറ്റ് ഫര്‍ണീച്ചറുകള്‍ അടക്കം പൂര്‍ണമായും നശിച്ചു. സ്റ്റേഷനറി കടയിലെ സാധനങ്ങളും, ഫര്‍ണീച്ചറുകളും അഗ്നിബാധയില്‍ നശിച്ചു. കെട്ടിടത്തിനും സാരമായ തോതില്‍ നാശം സംഭവിച്ചിട്ടുണ്ട്. സ്റ്റേഷനറി കടയില്‍ 10 ലക്ഷത്തിന്റെയും, മെഡിക്കല്‍ ഷോപ്പില്‍ എട്ട് ലക്ഷത്തിന്റെയുമടക്കം മൊത്തം 18 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനിടയാക്കിയതെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് അന്‍വര്‍സാദത്ത് എം.എല്‍.എ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദ്വിലീപ് കപ്രശ്ശേരി, ചെങ്ങമനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ.അനില്‍,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് സി.പി. തര്യന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: