കൊളംബോ: ഇരുന്നൂറോളം വിദേശ മുസ്ലീം പുരോഹിതരെ ശ്രീലങ്ക പുറത്താക്കി. വിസാകാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നതായി സുരക്ഷാപരിശോധനയില്‍ കണ്ടതിനാലാണ് നടപടി. ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ളവരാണിവർ.
മുസ്ലീം പുരോഹിതന്മാർക്ക് പുറമേ നാനൂറോളം വിദേശ പൗരന്മാരെയും ശ്രീലങ്ക നാടുകടത്തിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള മതപുരോഹിതന്മാര് തദ്ദേശീയരായ ജനങ്ങളില്‍ മതമൗലികവാദം വളര്‍ത്തുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാലാണ് വിസാചട്ടങ്ങള്‍ കര്‍ശനമാക്കിയതെന്ന് ശ്രീലങ്കൻ ആഭ്യന്തര മന്ത്രി വജിര അബേവര്‍ധനെ പറഞ്ഞു.
”രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ വിസാ സംവിധാനം പുനഃപരിശോധിക്കുകയും മത അദ്ധ്യാപകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി വിദേശത്തുനിന്നുള്ള മതാദ്ധ്യാപകരെ നിയമിക്കുന്ന മതസ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. അവരുമായി ഞങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍, അടുത്തകാലത്തായി തുടങ്ങിയ ഏതാനും സ്ഥാപനങ്ങളുണ്ട്. അവരിലേക്കാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെ”ന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 257 പേര് കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിലേര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: