ലഖ്നൗ: അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്തുപിടുത്തമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ സ്മൃതി ഇറാനി. വോട്ടര്‍മാര്‍മാരെ കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് വോട്ടുചെയ്യിപ്പിക്കുകയാണ്. വോട്ടര്‍മാര്‍ ഇത് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സ്മൃതി ട്വീറ്റ് ചെയ്തു. തന്റെ കയ്യില്‍ പിടിച്ച് കൈ ചിഹ്നത്തിന് വോട്ട് ചെയ്യിച്ചെന്നും എതിര്‍പ്പ് കണക്കിലെടുത്തില്ലെന്നും പരാതിപ്പെടുന്ന വോട്ടറുടെ വീഡിയോയാണ് സ്മൃതി പുറത്തുവിട്ടത്.
കോണ്‍ഗ്രസിന്റെ ബൂത്ത് പിടുത്തത്തിന്റെ തെളിവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയ്ക്ക് എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അധികൃതര്‍ ഇതിനെതിരെ നടപടി സ്വീകരിക്കണം. രാഹുലിന്റെ ഈ പ്രവര്‍ത്തിക്ക് തക്കതായ ശിക്ഷ നല്‍കണോ വേണ്ടയോ എന്ന് അമേഠിയയിലെ ജനങ്ങള്‍ തീരുമാനിക്കണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ സംഘര്‍ഷവും അരങ്ങേറി. ബാരക്പുരില്‍ പോളിങ് ബൂത്തിനുനേരെ ബോംബേറുണ്ടായി. സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി അര്ജുന് സിങ്ങിന് പരുക്കേറ്റു. അക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി വിമര്‍ശിച്ചു.
സോണിയ ഗാന്ധിയുടെ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഠിയും ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ലക്നൗവില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ജയ്പൂരിലും മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലും വോട്ടുചെയ്തു. അഞ്ചാംഘട്ടം പിന്നിടുന്നതോടെ 543 ല്‍ 425 സീറ്റുകളിലെ വോട്ടെടുപ്പ് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: