ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മുന്‍ ജീവനക്കാരി നല്കിയ ലൈംഗികാരോപണ പരാതി മൂന്നംഗ സമിതി തള്ളി. പരാതിയില്‍ യാതൊരു കഴമ്പുമില്ലെന്നും സമിതി കണ്ടെത്തി. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ, ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ഇന്ദു മല്‍ഹോത്ര ഉള്‍പ്പെട്ട സമിതിയാണ് പരാതി അന്വേഷിച്ചത്. സുപ്രീംകോടതി തന്നെ നിയോഗിച്ച സമിതിയാണിത്.
റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിനും തൊട്ടടുത്ത മുതിര്‍ന്ന ജസ്റ്റിസിനും കൈമാറിയതായും അനൗദ്യോഗിക അന്വേഷണമായതിനാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും സമിതി വ്യക്തമാക്കി. മുന്‍ജീവനക്കാരി ഏപ്രില്‍ 19ന് നല്കിയ പരാതിയില്‍ ഒരു കഴമ്പുമില്ലെന്ന് സമിതി കണ്ടെത്തിയെന്ന് സുപ്രീംകോടതി പത്രക്കുറിപ്പില്‍ അറിയിച്ചു. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നു കണ്ടെത്താന്‍ നിയോഗിച്ച സമിതി അന്വേഷണം തുടരുകയാണ്. ഈ സമിതിക്ക് ഐബി, സിബിഐ തുടങ്ങിയവയുടെ സഹായം തേടാം.
ഗൂഢാലോചന പ്രത്യേകമായി അന്വേഷിക്കുമെന്നു കോടതി വ്യക്തമാക്കുകയും പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണാണ് യുവതിയുടെ പിന്നിലെന്ന് വെളിപ്പെടുകയും ചെയ്തതോടെ അന്വേഷണ സമിതിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് യുവതി പിന്‍വാങ്ങിയിരുന്നു. യുവതി ലൈംഗികാരോപണം അന്വേഷിച്ച സമിതിക്കു മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നില്ല. ഗൂഢാലോചന അന്വേഷിക്കുന്ന സമിതിക്കു മുന്നിലും ഇവര്‍ ഹാജരാകില്ലെന്നാണ് സൂചന. അതോടെ അന്വേഷണ വഴിമുട്ടും. അങ്ങനെ പ്രശാന്ത് ഭൂഷണ് രക്ഷപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
റഫാല്‍ അടക്കമുള്ള പല കേസുകളിലും തങ്ങള്‍ക്കനുകൂലമായ വിധി ലഭിക്കാത്തതിനാല്‍ ചിലര്‍ ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് ലൈംഗിക ആരോപണമെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: